കാരുണ്യവര്‍ഷത്തില്‍ ഭവനരഹിതര്‍ക്കു വീടുകള്‍

ഉജ്ജെയിന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കാരുണ്യവര്‍ഷത്തോടനുബന്ധിച്ചു ഭവനമില്ലാത്ത 25 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. കിടപ്പുമുറിയും അടുക്കളയും ലിവിംഗ് റൂമും ഉള്‍പ്പെടുന്ന ഭവനമാണ് നിര്‍മ്മിച്ചു നല്‍കിയത്. ഭവനം ലഭിച്ചവരില്‍ പകുതിയോളം പേരും ഹിന്ദുമത വിശ്വാസികളാണ്.
"ഇതാദ്യമായാണ് ആശങ്കകള്‍ ഇല്ലാതെ ഈ മഴക്കാലം കഴിച്ചുകൂട്ടാന്‍ ഞങ്ങള്‍ക്കാകുന്നത്" – 51 കാരനായ ബറൂര്‍ല വെര്‍മ എന്ന ഗുണഭോക്താവ് പറഞ്ഞു. ഇത്രയും നാള്‍ ഇദ്ദേഹവും കുടുംബവും മുളകൊ ണ്ടുണ്ടാക്കിയ ടാര്‍പോള വിരിച്ച ഷെഡ്ഡിലായിരുന്നു കഴിഞ്ഞിരുന്നത്. ജീവിതത്തിലെന്നെങ്കിലും സ്വന്തമായൊരു വീടു നിര്‍മ്മിക്കാന്‍ കഴിയുമെന്നു വിചാരിച്ചിട്ടില്ലെന്നും കാരുണ്യവര്‍ഷത്തിലെ കത്തോലിക്കാ സഭയുടെ സമ്മാനത്തിനു നന്ദിയുണ്ടെന്നും വെര്‍മ പറഞ്ഞു.
ഭവനരഹിതരായവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന പദ്ധതി രൂപതയില്‍ ആലോചിച്ചിട്ടുണ്ടായിരുന്നുവെന്നും കാരുണ്യവര്‍ഷത്തേക്കാള്‍ അതിനു യോജിച്ച സാഹചര്യം വേറെയില്ലെന്നും ഉജ്ജെയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ വ്യക്തമാക്കി. സ്വന്തമായി അല്‍പം ഭൂമിയുള്ളവരും എന്നാല്‍ ഏറ്റവും ദരിദ്രരായവരുമായവരെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വേണാട്ടുമറ്റം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org