ലിബിയന്‍ തീരത്തുനിന്ന് നൈജിരിയന്‍ അഭയാര്‍ത്ഥികളുമായി യൂറോപ്പിനെ ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ട് നടുക്കടലില്‍ തകര്‍ ന്നടിയുമെന്നു തോന്നിയപ്പോള്‍ ജര്‍മ്മന്‍ നാവികസേനാ ബോട്ടിലുണ്ടായിരുന്ന 654 അഭയാര്‍ത്ഥികളെ തങ്ങളുടെ കപ്പലിലേയ്ക്കു കയറ്റി. പൂര്‍ണഗര്‍ഭിണിയായിരുന്ന വിവിയാന്‍ എന്ന വനിത കപ്പലില്‍ വച്ചു പ്രസവിച്ചു. പ്രസവശേഷം വിവിയാന്‍ ആദ്യമുന്നയിച്ച ആവശ്യം തന്‍റെ നവജാത ശിശുവിന് മാമോദീസ നല്‍കണമെന്നായിരുന്നു. കപ്പലിലുണ്ടായിരുന്ന സൈനിക ചാപ്ലിനായിരുന്ന കത്തോലിക്കാ വൈദികന്‍ കുഞ്ഞിനു മാമോദീസ നല്‍കി. തന്‍റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്ന് കാര്‍മ്മികനായ ഫാ. ജോഷെന്‍ ഫോള്‍സ് പറഞ്ഞു. കപ്പലിലെ റേഡിയോ ഓപ്പറേറ്ററാണ് ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് മാമോദീസാകര്‍മ്മങ്ങള്‍ക്കുള്ള ഇംഗ്ലീഷ് പ്രാര്‍ത്ഥനകള്‍ കണ്ടെത്തി വൈദികനു നല്‍കിയത്. കപ്പലില്‍ ജര്‍മ്മന്‍ ഭാഷയിലുള്ള പുസ്തകങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. കര്‍മ്മത്തിനിടെ കുഞ്ഞിനു നല്‍കാനുള്ള വെള്ളവസ്ത്രമായി ഉപയോഗിച്ചത് വൈദികന്‍റെ തന്നെ സ്റ്റോള്‍ ആണ്.