ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇതിനകം 12,000 ക്രൈസ്തവരെ കൊല്ലുകയും 2000 പള്ളികള്‍ തകര്‍ക്കുകയും ചെയ്തുവെങ്കിലും മധ്യപൂര്‍വദേശത്തെ പോലെ ആഗോളശ്രദ്ധ പതിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് നൈജീരിയന്‍ സഭാധികാരികള്‍. ബോകോ ഹറം എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയാണ് അക്രമങ്ങളിലേറെയും നടത്തുന്നത്. അവര്‍ക്കൊപ്പം ഈയിടെയായി ഫുലാനികള്‍ എന്നറിയപ്പെടുന്ന ഒരു നാടോടി മുസ്ലീം ഗോത്രവും ക്രൈസ്തവവിരുദ്ധ അക്രമങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
കാലികളെ മേയ്ക്കുന്ന ഒരു വിഭാഗമാണ് ഫുലാനികള്‍. ഇവര്‍ കാലികളുമായി ചെല്ലുന്ന ഗ്രാമങ്ങളിലെ ജനങ്ങളെ ആക്രമിക്കുകയും അവരുടെ സ്ഥലങ്ങള്‍ കൈയടക്കുകയുമാണു ചെയ്യുന്നത്. ഇവരെല്ലാം മുസ്ലീങ്ങളും ആക്രമിക്കപ്പെടുന്നവര്‍ ക്രൈസ്തവരുമായതിനാല്‍ വര്‍ഗീയവികാരം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അക്രമം. കൂടാതെ, എ കെ 47 തോക്കു പോലുള്ള ആധുനിക ആയുധങ്ങളുമായി വരുന്ന കാലിനോട്ടക്കാര്‍ക്ക് മുസ്ലീം തീവ്രവാദികളുടെ പിന്‍ബലമുണ്ടെന്നും കരുതപ്പെടുന്നു. 2016 സെപ്തംബറിനു ശേഷം ഫുലാനികള്‍ മാത്രം 53 ഗ്രാമങ്ങള്‍ ആക്രമിച്ച് 808 പേരെ കൊല്ലുകയും 1422 വീടുകളും 16 പള്ളികളും തീ വയ്ക്കുകയും ചെയ്തുവെന്ന് കഫാന്‍ചന്‍ ബിഷപ് ജോസഫ് ബാഗോബിരി പറഞ്ഞു.