ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം -ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു നേരെയുളള കടന്നുകയറ്റത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍റെ സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്സ് ഹൗസില്‍ ചേര്‍ന്ന സമ്മേളനം ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. എല്ലാ ക്രൈസ്തവ സഭകളുടെയും മേലദ്ധ്യക്ഷന്മാരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

വേണ്ടത്ര കൂടിയാലോചനയും വിചിന്തനവും കൂടാതെ നടപ്പിലാക്കുന്ന ഖാദര്‍ കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ അപ്രായോഗികവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്നതും കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ മികവിനെ പ്രതികൂലമായി ബാധിക്കുന്നതുമായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിന് മതന്യൂന പക്ഷങ്ങളെ നിര്‍ണ്ണയിക്കുന്നതിലുളള കോടതി വിധിയെ നിയമപരമായി നേരിടും. സ്കൂളുകളില്‍ നിയമാനുസൃതം നടത്തിയ അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

മാര്‍ത്തോമ്മാ സഭയുടെ മേലദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സി. ജോണ്‍ കോര്‍ എപ്പിസ്കോപ്പ, സിഎസ്ഐ സഭാ പ്രതിനിധി റവ. ജോണ്‍ ഐസക്, കല്‍ദായ സഭാപ്രതിനിധി ജോണ്‍ പോള്‍, ഫാ. ജോണ്‍ പട്ടാനിയില്‍, പി. ജെ. ഇഗ്നേഷ്യസ്, ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കരവലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org