യൂറോപ്യന്‍ യുവതയുടെ മലയാളി ഇടയന്‍

യൂറോപ്യന്‍ യുവതയുടെ മലയാളി ഇടയന്‍
എറണാകുളം-അങ്കമാലി അതിരൂപതയിലെ ആയത്തുപടി ഇടവകാംഗമായ

ഫാ. ഷിനോയ് മണിയച്ചേരി എസ്‌വിഡി
ഇറ്റലിയിലെ ബൊള്‍സാനൊ ബ്രെസ്സനൊണെ (Bolzano – Bressanone) രൂപതയിലെ യൂത്ത് കോ-ഓഡിനേറ്ററായി കഴിഞ്ഞ 3 വര്‍ഷമായി സേവനം ചെയ്യുന്നു. യൂറോപ്യന്‍ യുവതയുടെ വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ അച്ചന്‍ സത്യദീപവുമായി പങ്കുവയ്ക്കുന്നു.

ബൊള്‍സാനൊ ബ്രെസ്സനൊണെ രൂപതയെക്കുറിച്ച്?

Bridge between North and South Italy എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൊള്‍സാനൊ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ഇറ്റാലിയന്‍ പ്രൊവിന്‍സ് ആണ്. ആസ്ട്രിയന്‍ – ഇറ്റാലിയന്‍ സംസ്‌കാരങ്ങളുടെ ഒരു കൂടിചേരലാണ് ഇവിടെ ഉള്ളത്. ഇറ്റലിയാ ണെങ്കിലും 69% ആളുകളും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവരാണ്. 26% ഇറ്റാലിയന്‍, 5% ലദീന്‍ ഭാഷ സംസാരിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ഏറെ സങ്കീര്‍ണ്ണമാണ് ഈ രൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍.

അച്ചന്റെ ഉത്തര വാദിത്വത്തെക്കുറിച്ച് വിശദീകരിക്കാമോ?

ഈ രൂപതയിലെ യൂത്ത് കോര്‍ഡിനേറ്റര്‍ ആണ്. ഈ ഉത്തരവാദിത്വത്തിന്റെ സങ്കീര്‍ണ്ണത എന്നത്, മൂന്ന് സംസ്‌കാരങ്ങളും ചിന്താരീതികളും വ്യക്തിത്വങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുപോവുക എന്നതാണ്. കൃത്യമായ പ്ലാനിങ്ങും അച്ചടക്കവും ഉള്ള ഒരു സംവിധാനമാണ് ഇവിടെയുള്ളത്. ശമ്പളം കൊടുക്കുന്ന 12 സ്റ്റാഫ് ഉള്ള ഒരു ഓഫീസ് സംവിധാനം തന്നെയുണ്ട്. ഒരു വര്‍ഷം നടക്കേണ്ട പ്രോഗ്രാമുകള്‍ തലേ വര്‍ഷം തന്നെ കൃത്യമായി പ്ലാന്‍ ചെയ്യും. യൂത്ത് കോര്‍ഡിനേറ്റര്‍ ആയതുകൊണ്ടുതന്നെ രൂപതയിലെ വിവിധ കമ്മീഷനുകളിലും മെമ്പറായി സേവനം ചെയ്യുന്നു.

അവിടുത്തെ യുവജനങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ച്?

ലോകത്ത് എവിടെയാണെങ്കിലും വിശ്വാസം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് പ്രധാനമായും കുടുംബങ്ങളിലൂടെയാണ്. എന്നാല്‍ ഇന്ന് ഇവിടുത്തെ പ്രധാന പ്രശ്‌നം കുടുംബങ്ങളിലൂടെയുള്ള ഈ വിശ്വാസ കൈമാറ്റം ഏറെ പരാജയം നേരിടുന്നതാണ്. വിശ്വാസം 'ദേവാലയത്തിലും', 'വിദ്യാലയത്തിലും' മാത്രമായി കൈമാറുന്ന അവസ്ഥയിലേക്കു ചുരുങ്ങി. പള്ളിയില്‍ വരാത്ത കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ വിദ്യാലയത്തിലെ ഒരു പാഠ്യവിഷയം മാത്രമായി 'Religion' ഒതുങ്ങി. മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യം ഏറെ പ്രാധാന്യം നല്കപ്പെടുന്നതു കൊണ്ടുതന്നെ "പള്ളിയില്‍ പോകൂ", "പ്രാര്‍ത്ഥിക്കൂ" എന്നൊക്കെയുള്ള കാര്യങ്ങള്‍ക്ക് ആരും ആരെയും നിര്‍ബന്ധിക്കാറില്ല.
വിശ്വാസത്തിന്റെ നന്മയുള്ള ജീവിതസാക്ഷ്യങ്ങള്‍ക്കു മാത്രമേ ഈ യുവജനതയെ സ്വാധീനിക്കാന്‍ സാധിക്കുകയുള്ളൂ എന്നതില്‍ സംശയമില്ല. ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ദുര്‍മാതൃകകളുടെയും അശുദ്ധി കഴുകിക്കളഞ്ഞ "അസ്സീസിയിലെ ഫ്രാന്‍സീസി"നെ പോലുള്ള വിശുദ്ധിയുടെ സാക്ഷ്യങ്ങളാണ് ഇനി ഇവിടെ ആവശ്യം. ചരിത്രത്തിലെ അശുദ്ധികള്‍ മാത്രം ആവര്‍ത്തിച്ചാല്‍ പോരല്ലോ, വിശുദ്ധികളും ആവര്‍ത്തിക്കപ്പെടട്ടെ എന്നു പ്രതീക്ഷിക്കാം.
എനിക്കു പലപ്പോഴും അത്ഭുതവും സങ്കടവും തോന്നിയിട്ടുള്ളത്… പള്ളിയില്‍ പോകുന്നത് impressive ആയ കാര്യമല്ല എന്നു പല യുവാക്കളും പറയുന്നതു കേട്ടപ്പോഴാണ്. പള്ളിയില്‍ പോകുന്നവരെ മറ്റുള്ള കൂട്ടുകാര്‍ കളിയാക്കുന്ന സാഹചര്യങ്ങള്‍പോലും ഉണ്ട്. അതുകൊണ്ടുതന്നെ വൈദികനോ കന്യാസ്ത്രീയോ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു പറയാന്‍ മടിയും നാണവുമാണ്. എന്നോടു അതു തുറന്നു പറഞ്ഞ ചിലരെങ്കിലും ഉണ്ട്. സഭയെക്കുറിച്ച് യുവമനസ്സുകളില്‍ ഒരു positive image സൃഷ്ടിക്കലാണ് പ്രധാന ദൗത്യവും ആവശ്യവുമായി ഞാന്‍ കാണുന്നത്.

ഇന്നത്തെ യുവാക്കളാണല്ലോ നാളത്തെ സഭ. എങ്കില്‍ യൂറോപ്പിലെ സഭയുടെ ഭാവി എന്താകും?

വേലക്കാര്‍ മാത്രമല്ല വിളവും കുറഞ്ഞ ഒരവസ്ഥ തന്നെയാണ് ഇവിടെ കണ്ടുവരുന്നത്. എങ്കിലും തീര്‍ച്ചയായും സഭ നിലനില്‍ക്കും. നവയുഗത്തിന്റെ നവസാക്ഷ്യങ്ങള്‍ ഉണ്ടാകും, ഉണ്ടാകണം. ആഴമായ വിശ്വാസ ജീവിതം നയിക്കുന്ന ചെറി യ ശതമാനം യുവാക്കളും ഇവിടെയുണ്ട്. പാറപോലെ ഉറച്ചതാണ് അവരുടെ വിശ്വാസം.

അവിടുത്തെ യുവാക്കളുടെ ധാര്‍മ്മിക ജീവിതം?

Morality ഇവിടെ individual freedom ത്തിലേക്ക് reduce ചെയ്യപ്പെടുന്നതായാണ് എന്റെ നിരീക്ഷണം. അങ്ങനെയാകുമ്പോള്‍ സഭ പോലുള്ള "ധാര്‍മ്മിക ദര്‍ശനങ്ങള്‍" നല്കുന്ന സംവിധാനങ്ങളോട് അവര്‍ അകലം പാലിക്കുന്നു.
ഉദാഹരണത്തിന്, Living together ഇവിടെ ഒരു സാധാരണ സംഭവമാണ്. പൊതുവെ അംഗീകൃതമായ ഒരു ജീവിതശൈ ലിയാണത്. ഒരു യുവാവിനോടോ യുവതിയോടോ സംസാരിക്കുമ്പോള്‍ നീ വിവാഹിതനാണോ, വിവാഹിതയാണോ, അതൊ കാമുകനാണോ/കാമുകിയാണോ എന്നാണ് ചോദിക്കുക. അതൊന്നും ഇനി മാറ്റാനും പറ്റില്ല. മാത്രവുമല്ല ഒരു boy friend/girl friend ഇല്ലെങ്കില്‍ എന്തോ normal അല്ല എന്ന ചിന്തയാണ് ഇവിടെയുള്ളത്. അങ്ങനെ അതു സംസ്‌കാരത്തിന്റെ ഭാഗമായി. ഒരുമിച്ചു താമസിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടായതിനു ശേഷമാണ് നിരവധി വിവാഹങ്ങള്‍ ഇവിടെ നടക്കുന്നത്. ഇത്തരത്തിലുള്ള Living together ജീവിത അവസ്ഥയിലുള്ളവരെക്കുറിച്ചും അവരുടെ വിശുദ്ധ കുര്‍ബാനയുള്‍ പ്പെടെയുള്ള കൂദാശകളുടെ സ്വീകരണത്തെക്കുറിച്ചുമൊക്കെയുള്ള നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഞാന്‍ ഇതിനെ ഇവിടുത്തെ ഒരു സംസ്‌കാരമായി കാണാനാണ് ആഗ്രഹിക്കുന്നത്. ഇതു സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ യുവാക്കളെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിലും അര്‍ത്ഥമില്ല.

യൂറോപ്പിന്റെ ഇന്ന ത്തെ പ്രധാന വിഷയങ്ങളിലൊന്ന് കുടിയേറ്റക്കാര്‍ (migrants) ആണ്. അവിടുത്തെ യുവാക്കള്‍ക്ക് കുടിയേറ്റക്കാരോടുള്ള സമീപനം ?

യുവാക്കള്‍ പൊതുവെ സ്വീകരണ മനോഭാവം ഉള്ളവരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുതിര്‍ന്നവരാണ് പിന്നെയും അധികം എതിര്‍ക്കുന്നത്. കുടിയേറ്റക്കാര്‍ക്കുവേണ്ടി നിരവധി സഹായങ്ങള്‍ ഇവിടുത്തെ യുവാക്കള്‍ ചെയ്തുകൊടുക്കാറുണ്ട്. ഉദാഹരണത്തിന് എന്റെ രൂപതയിലെ യുവാക്കള്‍ ആഫ്രിക്കയില്‍ നിന്നും വന്ന ഒരു പറ്റം കുടിയേറ്റ യുവാക്കളെ സംഘടിപ്പിക്കുകയും അവര്‍ക്കു ഒരു 'ആഫ്രിക്കന്‍ റസ്റ്റോറന്റ്' തുടങ്ങാനുള്ള സഹായങ്ങളും ഈയടുത്ത് ചെയ്തു കൊടുത്തു. ഇങ്ങനെ തൊഴില്‍ കണ്ടെത്താനും തൊഴില്‍ കൊടുക്കാനും ഒക്കെ തയ്യാറാകുന്ന യുവാക്കളെ കാണാനാകും.
എന്നാല്‍ ഈ കുടിയേറ്റക്കാര്‍ പലപ്പോഴും ഈ നന്മകളെ ദുരുപയോഗം ചെയ്യുന്നതു സങ്കടകരമായ ഒരു കാര്യമാണ്. അച്ചടക്കമില്ലാതെയും പലതരത്തിലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിച്ചും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുമൊക്കെ ഇവിടുത്തെ സാഹചര്യങ്ങളെ അവര്‍ ദുരുപയോഗിക്കുന്നുണ്ട് എന്നതും വാസ്തവമാണ്.

കേരളത്തിലെ യുവാക്കള്‍ അവിടുത്തെ യുവാക്കളില്‍ നിന്നും മാതൃകയാകണമെന്നു അച്ചന് തോന്നിയിട്ടുള്ള എന്തെങ്കിലും ഉണ്ടോ?

പ്രകൃതിയോടുള്ള ഇവരുടെ സ്‌നേഹം ഏറെ പ്ര ശംസനീയമാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാനൊക്കെയുള്ള പരിശ്രമങ്ങള്‍ യുവാക്കള്‍ നടത്താറുണ്ട്. അത് നമ്മുടെ യു വാക്കള്‍ക്ക് മാതൃകയാക്കാവുന്നതാണ്.
കേരളത്തിലെ യുവാക്കളില്‍നിന്ന് അവിടുത്തെ യുവാക്കള്‍ കണ്ടുപഠിക്കണമെന്ന് തോന്നുന്ന എന്തെങ്കിലും?
ദൈവഭയവും ദൈവവിശ്വാസവും കുറെക്കൂടെ കേരളത്തിലെ യുവാക്കളിലാണ് കൂടുതലായി ഞാന്‍ കാണുന്നത്. ദേവാലയത്തോടു ചേര്‍ന്നു നിന്നു വളരുന്ന നല്ലൊരു യുവജനസമൂഹം നമുക്കുണ്ടല്ലോ. അത് ഇവരും കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു.

തയ്യാറാക്കിയത്: ഫാ. ജോഫി തോട്ടങ്കര

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org