ആരാധനാലയങ്ങള്‍ തുറന്നതിനെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ കാത്തലിക് യൂണിയന്‍

Published on

ഡല്‍ഹി: ലോക്ഡൗണ്‍ ഇളവുകളില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയതിനെ അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടുള്ള നന്ദി, സംഘടന സംഘടിപ്പിച്ച വെബിനാറില്‍ കാത്തലിക് യൂണിയന്‍ നേതൃത്വം രേഖപ്പെടുത്തി.

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്ത വെബിനാറില്‍ ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ചര്‍ച്ച് വക്താവ് അലന്‍ ബ്രൂക്‌സ്, അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്റ് ലാന്‍സി ഡിക്കുഞ്ഞ, വൈസ് പ്രസിഡന്റ് ഏലിയാസ് വാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോക്ഡൗണ്‍ മൂലം ദേവാലയങ്ങള്‍ അടഞ്ഞു കിടന്നത് വിശ്വാസികള്‍ക്ക് പലതരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിച്ചതായി കാത്തലിക് യൂണിയന്‍ പ്രസിഡന്റ് ലാന്‍സി ഡിക്കുഞ്ഞ പറഞ്ഞു. മാനസികവും ആത്മീയവുമായ വെല്ലുവിളികള്‍ വിശ്വാസികള്‍ക്കു നേരിടേണ്ടിവന്നു. ദേവാലയങ്ങള്‍ തുറക്കപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ ആത്മീയ നേതാക്കള്‍ പരിശ്രമിക്കണമെന്നും ആരാധനകള്‍ ടെലിവിഷനിലൂടെയോ വിവരസാങ്കേതികതയിലൂടെയോ നിര്‍വ്വഹിക്കപ്പെടേണ്ടതല്ലെന്നും ഡിക്കുഞ്ഞ പറഞ്ഞു.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ സഭയുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയും സഹായവുമാണ് സര്‍ക്കാരുകള്‍ക്കു ലഭ്യമായതെന്ന് വൈസ് പ്രസിഡന്റ് ഏലിയാസ് വാസ് ചൂണ്ടിക്കാട്ടി. ആതു രസേവനത്തിനു പുറമെ തൊഴില്‍ നഷ്ടപ്പട്ടവര്‍ക്കും ഭവനരഹിതര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സഭ സാഹയങ്ങള്‍ നല്‍കി. നിരവധി ദേവാലയങ്ങള്‍ കോവിഡ് കെയര്‍ സെന്ററുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ഭക്ഷണവിതരണ കേന്ദ്രങ്ങളുമാക്കി പരിവര്‍ത്തി പ്പിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org