ബാംഗ്ലൂര്‍ അതിരൂപതയില്‍ കുടുംബങ്ങള്‍ക്കായി ഡിജിറ്റല്‍ കാറ്റിക്കിസം

Published on

കുടുംബങ്ങള്‍ക്കായി ഡിജിറ്റല്‍ കാറ്റിക്കിസം ഒരുക്കി ബാംഗ്ലൂര്‍ അതിരൂപത. മെയ് രണ്ടു മുതല്‍ ഏഴാഴ്ചകള്‍ നീളുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദേവാലയങ്ങളെ വീടുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.

കുടുംബങ്ങളെ വിശ്വാസതീക്ഷ്ണതയില്‍ നിലനിര്‍ത്തുകയാണ് ഫാമിലി കാറ്റിക്കിസത്തിന്‍റെ ലക്ഷ്യം. വിശ്വാസം ആഴപ്പെടുത്തുന്നതിനൊപ്പം മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കുക, വിശ്വാസത്തിന്‍റെ പ്രഘോഷകരാക്കി മാതാപിതാക്കളെ പരിശീലിപ്പിക്കുക, സുവിശേഷാധിഷ്ഠിത ജീവിതശൈലിയില്‍ വളരാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്. യൂ ട്യൂബ്, ഫേസ്ബുക്, ഇന്‍സ്റ്റ ഗ്രാം തുടങ്ങിയവയിലൂടെയും മറ്റും ലഭ്യമാക്കുന്ന പരിശീലനപരിപാടിയുടെ മുഖ്യപ്രഭാഷകനും പരിശീലകനും ആര്‍ച്ചുബിഷപ്പ് മച്ചാഡോ തന്നെയാണ്.

ഏഴ് ആഴ്ചകളിലെ ശനിയാഴ്ചകളില്‍ വൈകിട്ട് ഏഴ് മണിക്കാണ് പ്രസ്തുത പരിപാടി ലഭ്യമാകുന്നത്. മാതാപിതാക്കളുടെ പിന്തുണയോടെ ധാര്‍മികതയിലും വിശ്വാസത്തിലും കുട്ടികളെ പരിശീലിപ്പിക്കാനുള്ള പരിശ്രമം ഒരു കൂട്ടായ്മയുടെ മതബോധനമാണെന്ന് ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. സണ്ണി റിച്ചാര്‍ഡ് ജോണ്‍ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org