തീരദേശത്തെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം ഉണ്ടാകണം – ആര്‍ച്ചുബിഷപ് സൂസപാക്യം
തീരദേശത്തെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് സൂസപാക്യം ആരോപിച്ചു. എല്ലിന്‍കഷ്ണങ്ങള്‍ നല്‍കി പ്രീതിപ്പെടുത്തുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെആര്‍എല്‍സിസിയുടെ 34-ാം ജനറല്‍ അസംബ്ലിയുടെ സമാപനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് സൂസപാക്യം. സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങളോടു യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ തകര്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കലാലയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അതിപ്രസരമാണ്. ലക്ഷ്യം നേടാന്‍ എന്തുമാകാമെന്നൊരു പ്രവണത വിദ്യാര്‍ത്ഥികളില്‍ വളരുന്നു. ഗുരുക്കന്മാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെയും മതമൂല്യങ്ങളെയും അവഗണിച്ചാണ് ഇന്നത്തെ പല വിദ്യാര്‍ത്ഥികളും മുന്നോട്ടു പോകുന്നത്. മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ക്കും വേണ്ടത്ര പങ്കാളിത്തമില്ലാതാകുന്നു. ചോദിക്കുന്നതൊക്കെ കുട്ടികള്‍ക്കു കൊടുക്കുന്ന മാതാപിതാക്കള്‍ മൂല്യങ്ങളില്‍ അടിയുറച്ചു വളരാന്‍ മക്കളെ പ്രേരിപ്പിക്കണം. എന്നാല്‍ അവര്‍ ഇന്നു ഭയന്നു കഴിയേണ്ട അവസ്ഥയാണിന്നുള്ളത്. മക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് മാതാപിതാക്കള്‍ വഴങ്ങിയില്ലെങ്കില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന പ്രവണത എങ്ങനെയോ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടന്നു കയറിയിരിക്കുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ അറച്ചുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാത്ഥികളെ ആര്‍ക്കും സ്വാധീനിക്കാനും എന്തും ചെയ്യിക്കാനുമുള്ള അവസ്ഥാവിശേഷം സംജാതമാകുകയാണ്. വിദ്യാര്‍ത്ഥികളെ അച്ചടക്കത്തോടെയും നേരായ വിധത്തിലും പരിശീലിപ്പിക്കുന്ന സംവിധാനം രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണം — ആര്‍ച്ച്ബിഷപ് സൂസപാക്യം വിശദീകരിച്ചു.
സര്‍ക്കാരിന്‍റെ മദ്യനയത്തോടും യോജിക്കാനാവില്ലെന്ന് ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി, ഷാജി ജോര്‍ജ്, റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, ആന്‍റണി ആല്‍ബര്‍ട്ട്, സ്മിതാ ബിജോയ്, ആന്‍റണി നെറോണ, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍, ഡെലിന്‍ ഡേവിഡ് എന്നിവര്‍ സന്നിഹിതരായിരുന്നു.