ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിച്ചാല്‍ ജനകീയ പ്രക്ഷോഭം മദ്യ വിരുദ്ധ സമിതി

Published on

അങ്കമാലി: മദ്യാസക്തിയാല്‍ തകര്‍ന്നടിഞ്ഞ കേരളത്തില്‍ ഇനി വീണ്ടും ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കം ആപത്കരമെന്ന് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ നേതൃസമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.

കേരള സമൂഹത്തിന്‍റെ സമസ്ത മേഖലകളും മദ്യം ലഹരി എന്നിവയുടെ കെടുതികളാല്‍ വലയുകയാണ്. മദ്യപാനം മക്കളുടെ പഠനത്തെയും ഭാവിയെ തന്നെയും ഗുരുതരമായി ബാധിക്കുന്നു എന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ മദ്യ നിര്‍മ്മാണ കമ്പനികളും മദ്യശാലകളും വീണ്ടും തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ തീര്‍ത്തും ഉപേക്ഷിക്കണം- ബിഷപ് കൂട്ടിചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ കൊഴിഞ്ഞ് പോക്കില്‍ 15 ശതമാനം പിതാവിന്‍റെ മദ്യപാനം മൂലമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അതി ഗൗരവമായി കാണണം. വീണ്ടും ബ്രൂവറികളും ഡിസ്റ്റിലറികളും ഇനി ആരംഭിക്കാനുള്ള നീക്കം നടത്തിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ സി ബി സി മദ്യവിരുദ്ധ സമിതി നേതൃയോഗം അഭിപ്രായപ്പെട്ടു.

അതിരൂപത പ്രസിഡന്‍റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍, കെ. വി. ജോണി, ബാബു പോള്‍ എം.പി. ജോസി, എബ്രഹാം ഓലിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org