വൈദികര്‍ സ്നേഹസംസ്ക്കാരത്തിനു വഴിയൊരുക്കുന്നവരാകണം – കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

വൈദികര്‍ സ്നേഹസംസ്ക്കാരത്തിനു വഴിയൊരുക്കുന്നവരാകണം – കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
Published on

പുതിയ സ്നേഹസംസ്ക്കാരത്തിനു വഴിയൊരുക്കുന്നവരാകണം വൈദികരെന്ന് മുംബൈ ആര്‍ച്ചു ബിഷപ്പും കാത്തലിക് ബിഷപ്സ് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. അതിരൂപതാ വൈദിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു വേണ്ടിയും പിന്നാമ്പുറങ്ങളില്‍ കഴിയുന്നവര്‍ക്കായും മദ്യദുരന്തത്തിന്‍റെയും തൊഴിലില്ലായ്മയുടെയും വിഷമതകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കു വേണ്ടിയും അനാഥര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടിയും തങ്ങളുടെ സേവനം അവര്‍ കാഴ്ചവയ്ക്കണം – കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു.

ഏതൊരു മനുഷ്യനും അവന്‍റെ അന്തസ് നല്‍കാനും വൃദ്ധര്‍, ശിശുക്കള്‍, മനുഷ്യക്കടത്തിന്‍റെ ഇരകള്‍, കുടിയേറ്റക്കാര്‍, ഏകാന്തര്‍ എന്നിവരെ സംരക്ഷിക്കാനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനും വൈദികര്‍ യത്നിക്കണമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.

കൃത്രിമ ജനനനിയന്ത്രണത്തിനെതിരെ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ എഴുതിയ ഹുമാനേ വീത്തേ എന്ന ചാക്രികലേഖനം സഭയ്ക്കു ലഭിച്ച വലിയ ദാനമാണെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് സൂചിപ്പിച്ചു. വിവാഹവും കുടുംബവും അന്യാധീനപ്പെടുത്താനാകാത്ത ക്രൈസ്തവ ജീവിതമൂല്യങ്ങളാണെന്ന് പ്രസ്തുത ചാക്രീക ലേഖനത്തില്‍ പരാമര്‍ശിക്കു ന്നു. കൃത്രിമ ജനനനിരോധനത്തിന്‍റെ ഭവിഷ്യത്തുകള്‍ സ്ത്രീ പുരുഷ ബഹുമാനത്തിന്‍റെയും ആരോഗ്യകരമായ കുടുംബബന്ധങ്ങളുടെയും തലത്തില്‍ പ്രതിസന്ധികള്‍ തീര്‍ക്കുന്നുണ്ടെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org