വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടേറിയറ്റിന്‍റെ അദ്ധ്യക്ഷനും മാര്‍പാപ്പയുടെ ഒമ്പതംഗ കാര്‍ഡിനല്‍ ഉപദേശകസമിതിയിലെ അംഗവുമായ കാര്‍ഡിനല്‍ ജോര്‍ജ് പെല്‍ ഈ പദവികളില്‍ നിന്ന് അവധിയെടുത്ത് ആസ്ത്രേലിയായിലേയ്ക്കു പോയി. അവിടെ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണ കേസ് നേരിടുന്നതിനാണിത്. 1961-ല്‍ നടന്നു എന്നാരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് ആസ്ത്രേലിയന്‍ പോലീസ് കാര്‍ഡിനലിനെതിരെ നടപടി സ്വീകരിച്ചത്. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പൂര്‍ണമായും തെറ്റാണെന്നും കാര്‍ഡിനല്‍ വിശദീകരിച്ചു. നിരപരാധിത്വം തെളിയിച്ച് താന്‍ വത്തിക്കാനിലെ ജോലിയിലേയ്ക്കു മടങ്ങിവരുമെന്നും കാര്‍ഡിനല്‍ അറിയിച്ചു.
2013-ലാണ് കാര്‍ഡിനല്‍ പെല്ലിനെ ഇക്കോണമി സെക്രട്ടേറിയറ്റിന്‍റെ അദ്ധ്യക്ഷനായും ഉപദേശകസമിതി അംഗമായും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. അതുവരെ ആസ്ത്രേലിയായിലെ മെല്‍ബണ്‍ അതിരൂപതാദ്ധ്യക്ഷനായിരു ന്നു അദ്ദേഹം. അക്കാലത്തുയര്‍ന്നു വന്ന വൈദികര്‍ക്കെതിരായ ബാലലൈംഗികപീഢനക്കേസുകളെ തുടര്‍ന്ന് കാര്‍ഡിനല്‍ പെല്ലും നടപടികള്‍ക്കു വിധേയനായിരുന്നു. അതുപക്ഷേ കുറ്റവാളികളായ വൈദികരെ സംരക്ഷിച്ചുവെന്നും ഇരകള്‍ക്കു കൈക്കൂലി നല്‍കിയെന്നും ഉള്ള കേസുകളിലായിരുന്നു. ഇതു സംബന്ധിച്ച വിചാരണകള്‍ക്കു ആസ്ത്രേലിയായിലേയ്ക്കു ചെല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ദീര്‍ഘയാത്ര പാടില്ലെന്നു ഡോക്ടര്‍മാര്‍ വിധിച്ചതിനാല്‍ വീഡിയോ കോണ്‍ഫെറന്‍സിംഗിലൂടെയാണ് വിചാരണനടപടികളുമായി കാര്‍ഡിനല്‍ പെല്‍ സഹകരിച്ചത്. അതിനു ശേഷമാണ് ഇപ്പോള്‍ കാര്‍ഡിനല്‍ പെല്‍ നേരിട്ട് ആരോപണ വിധേയനാകുന്നത്.