ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലോചനാസമിതിയുടെ പത്തൊമ്പതാമതു യോഗം വത്തിക്കാനില്‍ ചേര്‍ന്നു. എല്ലാ വന്‍ കരകള്‍ക്കും പ്രാതിനിധ്യമുള്ള ഒമ്പതു കാര്‍ഡിനല്‍മാരാണ് സമിതിയിലുള്ളത്. റോമന്‍ കൂരിയായുടെ പരിഷ്കരണമാണ് സമിതിയുടെ മുഖ്യലക്ഷ്യം. സമിതിയുടെ ഈ യോഗത്തില്‍ വത്തിക്കാന്‍ സുവിശേഷീകരണ കാര്യാലയം, നവസുവിശേഷവത്കരണ കാര്യാലയം, മൂന്നു വത്തിക്കാന്‍ കോടതികള്‍ എന്നിവയെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നതെന്നു വത്തിക്കാന്‍ വ ക്താവ് ഗ്രെഗ് ബര്‍ക് അറിയിച്ചു. ഏതാ നും ആഭ്യന്തര പരിഷ്കരണങ്ങള്‍ യോഗതീരുമാനമനുസരിച്ച് ഉണ്ടാകുമെങ്കിലും കഴിഞ്ഞ യോഗത്തിനു ശേഷമെന്നതു പോലെ വലിയ മാറ്റങ്ങള്‍ക്കു ഈ യോ ഗം തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ യോഗത്തിനു ശേ ഷം വിവിധ കാര്യാലയങ്ങള്‍ സംയോജിപ്പിച്ച് ഒന്നാക്കുന്ന നടപടികള്‍ ഉണ്ടായിരുന്നു.
അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി, അപ്പസ്തോലിക് സിഞ്ഞത്തൂര, റോമന്‍ റോട്ട എന്നിവയാണ് യോഗം വിശകലന വിധേയമാക്കിയ വത്തിക്കാന്‍ കോടതികള്‍. സഭയില്‍ നിന്നു പുറത്താക്കുന്നതു പോലുള്ള ഗുരുതരമായ കേസുകള്‍ പരിശോധിക്കുന്ന കോടതിയാണ് അപ്പസ് തോലിക് പെനിറ്റെന്‍ഷ്യറി. സിഞ്ഞത്തൂര ഒരര്‍ത്ഥത്തിലുള്ള സുപ്രീം കോടതിയാണ്. റോമന്‍-റോട്ടവിവാഹകേസുകള്‍ ക്കും മറ്റുമുള്ള പരമോന്നത കോടതിയാണ്.
അല്മായരും വൈദികരുമുള്‍പ്പെടെ വത്തിക്കാനിലേയ്ക്കുള്ള ജോലിക്കാരുടെ തിരഞ്ഞെടുപ്പ്, പരിശീലനം എന്നിവയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ആലോ ചനാസമിതിയിലെ കാര്‍ഡിനല്‍മാര്‍ക്കു പുറമെ സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, സാമ്പത്തിക സമിതി തുടങ്ങിയവയുടെ ഉദ്യോഗസ്ഥരും ആലോചനായോഗത്തില്‍ സം ബന്ധിച്ചു. സുവിശേഷവത്കരണ കാര്യാലയം, പൗരസ്ത്യസഭാകാര്യാലയം, മതാന്തരസംഭാഷണകാര്യാലയം തുടങ്ങിയവയാണ് ഇനി പുനഃസംഘടിപ്പിക്കപ്പെടാന്‍ ഇടയുള്ള കാര്യാലയങ്ങള്‍. അല്മായരുമായും മാധ്യമങ്ങളുമായും ബന്ധപ്പെട്ട വിവിധ കാര്യാലയങ്ങള്‍ ഇതിനകം പുനസംഘടിപ്പിക്കുകയും എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.