സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നു വീടുപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്ന മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയത് ബംഗാസുവിലെ ബിഷപ്പിന്‍റെ വസതിയില്‍. പുറത്തു പോയാല്‍ കൊല്ലപ്പെടും എന്ന അവസ്ഥയിലാണ് ഇവര്‍ക്കു തങ്ങള്‍ അഭയം നല്‍കിയതെന്നു ബിഷപ് ജുവാന്‍ മുനോസ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് ക്രൈസ്തവരെന്നോ മുസ്ലീങ്ങളെന്നോ ഭേദമില്ല. എല്ലാവരും മനുഷ്യരാണ്. അപകടത്തിലായിരിക്കുന്നവരെ രക്ഷിക്കാന്‍ നമുക്കു ബാദ്ധ്യതയുണ്ട്.- സ്പാനിഷ് വംശജനായ ബിഷപ് മുനോസ് വിശദീകരിച്ചു. ബംഗാസുവിലെ തന്നെ കത്തോലിക്കാ സെമിനാരിയില്‍ രണ്ടായിരത്തോളം പേര്‍ അഭയം തേടിയിട്ടുണ്ട്. 2013 മുതല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സംഘര്‍ഷങ്ങള്‍ നടന്നു വരുന്നുണ്ട്. മുസ്ലീം വിശ്വാസികളായ വിമതര്‍ 2013-ല്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണമാരംഭിച്ചതോടെയാണ് ഇവിടെ സംഘര്‍ഷങ്ങള്‍ പതിവായത്. പിന്നീട് ഇവരെ ചെറുക്കാന്‍ ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ള സായുധസംഘങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് മതം നോക്കാതെ ഇരകളെ സംരക്ഷിക്കുമെന്ന സഭയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.