കരിസ്മാറ്റിക് പ്രസ്ഥാനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനു സഭയാരംഭിച്ച കാരിസ് എന്ന സംവിധാനം കരിസ്മാറ്റിക് നവീകരണത്തെ പുതിയ ഘട്ടത്തിലേയ്ക്കു കടത്തുന്നതിനു സഹായിച്ചുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന കരിസ്മാറ്റിക് നവീകരണപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ലോകമെങ്ങും നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുത്തു.
ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരമാണ് 'കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്‍റര്‍നാഷണല്‍ സര്‍വീസ്' എന്ന കാരിസിനു രൂപം നല്‍കിയത്. കാരിസിനു കരിസ്മാറ്റിക് സമൂഹങ്ങള്‍ക്കു മേല്‍ നിയമപരമായ അധികാരമൊന്നുമില്ല. കരിസ്മാറ്റിക് നവീകരണരംഗത്തെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുകയും പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയുമാണ് കാരിസിന്‍റെ ലക്ഷ്യം. നവീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനുമു ള്ള ഒരു കാനോനിക്കല്‍, ഡോക്ട്രിനല്‍ കമ്മീഷന്‍ എന്ന പദവിയും കാരിസിനുണ്ട്. ഓരോരുത്തരും സ്വന്തമായ ആശയങ്ങള്‍ക്കനുസരിച്ചല്ല സഭയെ സേവിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു കാരിസിന്‍റെ മോഡറേറ്റര്‍ ഴാങ് ലൂക് മോണ്‍സ് പറഞ്ഞു.