ക്രൈസ്തവൈക്യം വളര്‍ച്ചയുടെ പാതയിലെന്നു വത്തിക്കാന്‍

Published on

ഒറ്റപ്പെട്ട വിവാദങ്ങളെയും പഴയ കാലത്തെ മത്സരങ്ങളേയും മറികടന്നു വളര്‍ച്ചയുടെ പാതയിലാണ് ക്രൈസ്തവൈക്യം ഇന്നുള്ളതെന്നു വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ബ്രയന്‍ ഫാറെല്‍ വിലയിരുത്തുന്നു. ക്രിസ്തുവില്‍ പരസ്പരം സഹോദരങ്ങളാണ് തങ്ങളെന്നു ലോകത്തിലെ ക്രൈസ്തവര്‍ കൂടുതലായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പൊതുവായ ജ്ഞാനസ്നാനത്തില്‍ തങ്ങള്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നും സഹിക്കുന്ന മനുഷ്യവംശത്തിനുള്ള സേവനത്തില്‍ പൊതുസാക്ഷ്യം നല്‍കേണ്ടവരാണെന്നും ഉള്ള ബോദ്ധ്യം ഇന്നു ക്രൈസ്തവരില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട് – ഒരു ലേഖനത്തില്‍ ആര്‍ച്ചുബിഷപ് ഫാറെല്‍ എഴുതുന്നു. മറ്റു സഭകള്‍ക്കെതിരെ സ്വന്തം അനന്യത ഉറപ്പിക്കാന്‍ പരസ്പര വ്യത്യാസങ്ങളെ വിഭജിതമായ ക്രൈസ്തവസഭകള്‍ നൂറ്റാണ്ടുകളോളം ഉപയോഗിച്ചുകൊണ്ടിരുന്നുവെന്ന് ആര്‍ച്ചുബിഷപ് ഓര്‍മ്മിപ്പിച്ചു. അതിന്‍റെ ഫലമായി ഒന്നിച്ചു പ്രവര്‍ത്തിക്കുക എന്നത് തികച്ചും അചിന്ത്യമായി തീര്‍ന്നു. എന്നാല്‍ ഇന്ന് പരസ്പര വ്യത്യാസങ്ങളെ അംഗീകരിക്കാനും ആദരിക്കാനും ഉള്ള മനോഭാവം വളര്‍ന്നു വന്നിട്ടുണ്ട്. വ്യത്യാസങ്ങളെ പരസ്പരപൂരകമായ ദാനങ്ങളായി കാണാനും ദരിദ്രസേവനത്തില്‍ ഒന്നിച്ചു നില്‍ക്കാനും ക്രൈസ്തവസഭകള്‍ ഇന്നു തയ്യാറായിക്കൊണ്ടിരിക്കുന്നു – ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org