ഫാ. എബി ചങ്ങങ്കരി
ഡയറക്ടര്‍, ഫാമിലി അപ്പോസ്തലേറ്റ്, ചങ്ങനാശ്ശേരി
2016 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബൊയില്‍ വച്ചു നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ (FABC) പതിനൊന്നാമത് പ്ലീനറി അസംബ്ളിയില്‍ ഏഷ്യയിലെ കത്തോലിക്ക കുടുംബങ്ങള്‍ക്കു നല്‍കുന്ന പ്രബോധനത്തെ അടിസ്ഥാനമാക്കിയുള്ള ലേഖനം.
ഏഷ്യയിലെ മദ്ധ്യപൂര്‍വ്വദേശത്തു നടക്കുന്ന മതപീഢനത്തിന്‍റെയും കൂട്ടക്കൊലയുടെയും അഭയാര്‍ത്ഥി പ്രശ്നങ്ങളുടെയും മറ്റും പശ്ചാത്തലത്തിലാണ് ഈ പ്രബോധനം നല്‍കുന്നത്. എങ്കിലും എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ കുടുംബങ്ങളെയും ബാധിക്കുന്ന വിവിധ മേഖലകളെപ്പറ്റി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പിതാക്കന്മാര്‍ നല്‍കുന്നുണ്ട്. അതിനാല്‍ കേരളസഭയിലെ കുടുംബങ്ങളുടെ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കും ഇതിലെ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രസക്തമാണ്.
ഏഷ്യയിലെ കുടുംബങ്ങള്‍ക്ക് കരുണയുടെ സുവിശേഷത്തിന്‍റെ സന്തോഷം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പ്രബോധനം ആരംഭിക്കുന്നത്. കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിച്ചുവെങ്കിലും കരുണാമയനായ ദൈവത്തിന്‍റെ കരുണാസമ്പന്നമായ അനുഗ്രഹം എന്നും നമ്മുടെമേല്‍ ചൊരിയപ്പെടട്ടെയെന്ന് മെത്രാന്മാര്‍ പ്രാര്‍ത്ഥിക്കുന്നു.
നസ്രത്തിലെ തിരുക്കുടുംബത്തോടുള്ള ഹൃദ്യമായ പ്രാര്‍ത്ഥനയില്‍ പരി. മാതാവിന്‍റെയും വി.യൗസേപ്പിന്‍റെയും ഉണ്ണിമിശിഹായുടെയും മാതൃകയില്‍ എല്ലാ മാതാപിതാക്കളും മക്കളും എത്തിച്ചേര്‍ന്ന് കുടുംബജീവിതത്തിലെ ദൈവീകപദ്ധതിക്കനുസരിച്ച് ജീവിക്കുവാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് മെത്രാന്‍സംഘം ആ ശംസിക്കുന്നു.
പാവങ്ങളുടെ സഭ
സഭ പാവങ്ങള്‍ക്കുവേണ്ടി എന്ന ദര്‍ശനം എല്ലാ സഭാമക്കളും നെഞ്ചിലേറ്റി പാവങ്ങളോട് പക്ഷം ചേര്‍ന്ന് ലാളിത്യത്തില്‍ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിക്ഷോഭത്തിന്‍റെയും, യുദ്ധക്കെടുതിയുടെയും യാതനയില്‍ നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി കഴിയുന്നവരോടും, പട്ടിണിയുടെയും രോഗത്തിന്‍റെയും ചൂഷണത്തിന്‍റെയും പിടിയില്‍ കഴിയുന്നവരോടും പ്രത്യേക പരിഗണന കാണിക്കേണ്ടതാണ്. എന്നാല്‍ ഇന്ന് ഒരു ആഗോള നിസ്സംഗതچ നിലനില്‍ക്കുന്നതായി മെത്രാന്മാര്‍ ആശങ്കപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായിത്തീരുകയും അനേകര്‍ ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന ഒരു സമൂഹമായി നാം അധഃപതിച്ചു പോയോ എന്ന് സംശയിക്കു ന്നു.
ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങളിലെ നന്മയുടെ അംശങ്ങളെ പിതാക്കന്മാര്‍ എടുത്തുകാട്ടുന്നു. അണുകുടുംബങ്ങളിലെ ഒതുങ്ങുന്ന സ്നേഹത്തിലുപരി ബന്ധുക്കളിലേയ്ക്കും സ്നേഹിതരിലേയ്ക്കും നീളുന്ന സ്നേഹവും മുതിര്‍ന്ന തലമുറയോടു കാട്ടുന്ന ബഹുമാനവും, കുട്ടികള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും; കുട്ടികള്‍ ദൈവീകദാനമാണെന്നുള്ള അവബോധവും, ശാരീരികമാനസിക വൈകല്യമുള്ളവരോടുള്ള പരിഗണനയും; മറ്റുള്ളവരുടെ വേദനയി ലും ആവശ്യങ്ങളിലുമുള്ള സഹവര്‍ത്തിത്വവും, ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും, വി. കുര്‍ബാനയര്‍പ്പണവും, വിവാഹബന്ധത്തിന്‍റെ പവിത്രതയെക്കുറിച്ചുള്ള ബോധ്യവും, ജീവന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിക്കു ന്ന ജീവിതവും ഏഷ്യയിലെ കത്തോലിക്ക കുടുംബങ്ങളെ വ്യത്യസ്തമായി നിലനിര്‍ത്തുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന അക്രമപ്രവര്‍ത്തനങ്ങളും, മതപീഢനവും, കൂട്ടക്കൊലയും, അസഹിഷ്ണുതാഭാവവും മറ്റും മേല്‍പറഞ്ഞ നന്മകളെ തകിടം മറിക്കുന്ന ഛിദ്രശക്തികളായി നിലകൊള്ളുന്നു. ഇവയെല്ലാം കടുത്ത സാമ്പത്തിക അസമത്വത്തിലേയ്ക്കും, ലൈംഗിക അരാജകത്വത്തിലേയ്ക്കും സ്വവര്‍ഗ്ഗവിവാഹത്തിലേയ്ക്കും വിവിധ തരത്തിലുള്ള അടിമത്വത്തിലേയ്ക്കും നയിക്കുന്നു. കുട്ടികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് കുടുംബങ്ങളെ വലിയ ഏകാന്തതയിലേയ്ക്കും പ്രായമായവര്‍ കൂടുതലുളള സമൂഹത്തിന്‍റെ വളര്‍ച്ചയിലേക്കും സ്വാര്‍ത്ഥപരമായ ജീവിതത്തിലേയ്ക്കും വിവാഹബന്ധവേര്‍പിരിയലുകളിലേക്കും കടുത്ത ഭയത്തിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും കുട്ടികളെയും മുതിര്‍ന്നവരെയും കൊണ്ടു ചെന്നെത്തിക്കുന്നു.
മാധ്യമങ്ങളുടെ അമിതമായ സ്വാധീനം
മുമ്പ് ടിവി കുടുംബങ്ങളിലെ പൊതുവായ ഒരു ദൃശ്യമാധ്യമമായിരുന്നു. കുടുംബാംഗങ്ങള്‍ അതിനുമുമ്പില്‍ ഒന്നിക്കുമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍, ഐപാഡ് തുടങ്ങിയ വ്യക്തിഗതമായ മാദ്ധ്യമങ്ങളുടെ ഉപയോഗം വ്യക്തിയെ തന്നിലേക്കു മാത്രമായി ചുരുക്കുകയും കുടുംബങ്ങളില്‍നിന്നും സമൂഹബന്ധങ്ങളില്‍ നിന്നും അന്യമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇവ കുട്ടികളെയും, യുവതീയുവാക്കളെയും മാത്രമല്ല വിവാഹിതരായ ദമ്പതികളെപ്പോലും തെറ്റായ ബന്ധങ്ങളിലേക്കും അധാര്‍മ്മിക ജീവിതത്തിലേക്കും നയിക്കുന്നു. കുടുംബങ്ങളില്‍ നി ന്നും അകന്ന് ഇഷ്ടപ്പെട്ട ചില ഗ്രൂ പ്പുകളിലേക്ക് ഒതുങ്ങുകയും കുടുംബം എന്ന സംവിധാനത്തിന്‍റെ അടിത്തറ തന്നെ ഇളക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതോടൊപ്പം അവ മനുഷ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ സാധിക്കണം. മാധ്യമങ്ങളെ സുവിശേഷവത്ക്കരണത്തിനും സുവിശേഷ സന്ദേശങ്ങള്‍ ഫലപ്രദമായി മറ്റുള്ളവരില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗമായും ഉപയോഗിക്കേണ്ടതാണ്. അതോടൊ പ്പം പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അവരുടെ നാടുമായും ബന്ധുക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ഉപയുക്തമാക്കണം.
യൂക്കരിസ്റ്റിക്ക് ഫാമിലി
ക്രൈസ്തവകുടുംബം വി.കുര്‍ബാന കേന്ദ്രീകൃത കുടുംബമായിരിക്കണം (Eucharistic family). നിങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുന്ന എന്‍റെ ശരീരവും ചിന്തപ്പെടുന്ന എന്‍റെ രക്തവും വിവാഹജീവിതം നിനക്കുവേണ്ടി മുറിക്കപ്പെടുന്ന എന്‍റെ ജീവിതമാണ് – എന്‍റെ ഇഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍, സമയം, ആരോഗ്യം, സമ്പത്ത് എല്ലാം; പരസ്പരം മുറിച്ചു നല്‍കുന്ന സ്നേഹം. കുടുംബത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി പ്രത്യേകിച്ച് പാവങ്ങള്‍ക്കുവേണ്ടിക്കൂടി മുറിക്കപ്പെടാനുള്ള വിളിയാണ് ക്രൈസ്തവന്‍റേത്. ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തിലൂടെ – പീഢാനുഭവം, മരണം, ഉത്ഥാനം – അവന്‍ എല്ലാവരെയും എല്ലാറ്റിനെയും തന്നോടടുപ്പിച്ച് രക്ഷയിലേക്കും അനുരജ്ജനത്തിലേക്കും നയിക്കുന്നു (യോഹ. 12:32; കൊളോ. 1:20) തിരുക്കുടുംബത്തിലായിരുന്ന ഈശോ എല്ലാ വിശ്വാസികളെയും (ദൈവമക്കളെയും) തന്‍റെ അപ്പനും, അമ്മയും, സഹോദരനുമായി കാണുന്നു – ഇതാ എന്‍റെ അമ്മയും സഹോദരനും, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാരോ അവരാണ് എന്‍റെ അമ്മയും സഹോദരനും സഹോദരിയും (മത്താ. 12:46-48).
പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണത്തിലും ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും പ്രധാന പങ്കുവഹിക്കേണ്ടത് കുടുംബങ്ങള്‍ തന്നെയാണ്. ആഗോള താപവത്ക്കരണവും അസുന്തലിതമായ കാലാവസ്ഥാവ്യതിയാനവുമെല്ലാം പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രൂരമായ പ്രതികരണത്തിന്‍റെ പ്രതിഫലനമാണല്ലോ. ഓരോ കുടുംബവും മനസ്സുവച്ചാല്‍ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പ്രകൃതിസംരക്ഷണം സാദ്ധ്യമാക്കാം. മുറ്റത്തും വീടിന്‍റെ പരിസരത്തും വീഴുന്ന മഴവെള്ളം പാഴായിപ്പോകാതെ സംരക്ഷിക്കുക, വാഹനങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുക (കഴിവതും പൊതുവാഹനങ്ങള്‍ ഉപയോഗിക്കുക), കുക്കിംഗ് ഗ്യാസ്, ഇലക്ട്രിസിറ്റി, വെള്ളം മുതലായവയുടെ മിതമായ ഉപയോഗം, മാലിന്യനിര്‍മ്മാര്‍ജ്ജനം, റീസൈക്കിള്‍ ചെയ്ത സാധനങ്ങളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലൂടെ ഓരോ കുടുംബത്തിനും പ്രകൃതി സംരക്ഷണത്തില്‍ ഭാഗഭാക്കുകളാകാവുന്നതാണ്. അങ്ങനെ കുടുംബങ്ങള്‍ക്ക് അടുത്ത തലമുറയ്ക്കുവേണ്ടി പ്രകൃതി കാത്തുസൂക്ഷിക്കാനുള്ള ചുമതല മറക്കാതിരിക്കാം.
സഭയ്ക്കും സര്‍ക്കാരിനും അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനുംവേണ്ടി പ്രവര്‍ത്തിക്കാനുള്ള വലിയ ഉത്തരവാദിത്വമുണ്ട്. സഭാ മേഖലയില്‍ ഇടവകതലത്തി ലും പ്രാദേശിക തലത്തിലും കുടുംബങ്ങളിലേക്കിറങ്ങിച്ചെന്ന് പ്ര ശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്‍റെയും സമഗ്രവളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കാനും തീഷ്ണമായി പരിശ്രമിക്കേണ്ടതാണ്. കുടുംബപ്രേക്ഷിതത്വം സഭയുടെ ഏറ്റവും അടിസ്ഥാന ഉത്തരവാദിത്വമായി കണ്ട് കുടുംബനവീകരണത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണം. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ആയിരിക്കുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വേണ്ടത് നല്‍കാന്‍ ശ്രദ്ധിക്കണം. – വിധവകള്‍, വിഭാര്യര്‍, മദ്യപര്‍, രോഗികള്‍, ശാരീരിക-മാനസിക വൈകല്യമുള്ളവര്‍, തിരസ്കരരും ഒറ്റപ്പെടുത്തപ്പെട്ടവരും, പീഢിപ്പിക്കപ്പെടുന്നവര്‍, ഗര്‍ഭണികള്‍, ചെറുപ്പക്കാരായ ദമ്പതികള്‍, വേറിട്ടുനില്‍ക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍, കുടുംബപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, സാമ്പത്തിക ബുദ്ധിമുട്ടിലും ദാരിദ്ര്യത്തിലും കഴിയുന്നവര്‍ ഇങ്ങനെ വിവിധ മേഖലകളിലായി കുടുംബപ്രേഷിതപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം.
ഉപസംഹാരം
പരിശുദ്ധ ത്രിത്ത്വത്തിന്‍റെയും തിരുക്കുടുംബത്തിന്‍റെയും കൂട്ടായ്മയില്‍ ഒന്നുചേര്‍ന്ന് കുടുംബജീവിതം അര്‍ത്ഥപൂര്‍ണ്ണവും ഫലദായകവുമാക്കണം. ഒന്നിച്ചുള്ള പ്രാര്‍ത്ഥനയിലൂടെ ദൈവവുമായും മറ്റുള്ളവരുമായും ഐക്യത്തിലാവുക. അതിന് തിരുവചനത്തിന്‍റെ ധ്യാനാത്മകമായ വായനയും പഠനവും ആവശ്യമാണ്. ഒപ്പം പരമ്പരാഗതമായ ഭക്തകൃത്യങ്ങളുടെ അനുഷ്ഠാനവും കുട്ടികള്‍ക്ക് വിശ്വാസപാരമ്പര്യം പങ്കുവെച്ചുകൊടുക്കാനുള്ള കൊച്ചു കൊച്ചു മാര്‍ഗ്ഗങ്ങ ളും നടപ്പാക്കണം. എല്ലാറ്റിനുമുപരി വി. കുര്‍ബാനയില്‍ കുടുംബാംഗങ്ങള്‍ ഒന്നിക്കണം. അവിടെനിന്നും യഥാര്‍ത്ഥ കൂട്ടായ്മയുടെയും ഉദാത്തമായ സ്നേഹത്തിന്‍റെയും ജീവിതത്തിലേക്ക് വളരണം. മാനിലയില്‍ വച്ചു നടത്തിയ FABC മീറ്റിംഗിന്‍റെ സമാപനത്തില്‍ സഭയെ പരി. അമ്മയുടെ സംരക്ഷണത്തില്‍ സമര്‍പ്പിച്ചുവെങ്കില്‍ കൊളംബൊയിലെ FABC മീറ്റിംഗ് സമാപിച്ചത് ഏഷ്യന്‍ സഭയിലെ കുടുംബങ്ങളെ തിരുക്കുടുംബത്തിന്‍റെ – പരി. മറിയത്തിന്‍റെയും വി. യൗ സേപ്പിന്‍റെയും ഉണ്ണീശോയുടെയും – സംരക്ഷണത്തിന്‍കീഴില്‍ സമര്‍പ്പിച്ചുകൊണ്ടാണ്. എല്ലാ കു ടുംബങ്ങളും തിരുക്കുടുംബങ്ങളായി മാറ്റപ്പെടട്ടെ എന്ന് പിതാക്കന്മാര്‍ ആശംസിക്കുന്നു. ഓരോരുത്തരും തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടു ന്ന ഇന്നിന്‍റെ സാഹചര്യത്തില്‍ ദൈവഹിതത്തിന് പൂര്‍ണ്ണമായും വിധേയപ്പെടുന്ന തിരുക്കുടുംബം നമുക്ക് മാതൃകയാവട്ടെ. ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാ ക്ക് എന്നില്‍ നിറവേറട്ടെ (ലൂക്കാ 1:38) എന്നു പറഞ്ഞ് പൂര്‍ണ്ണമായും വിട്ടുകൊടുക്കുന്ന പരി. അമ്മയും; ദൈവീകസ്വരം കേട്ട് ഉടനെ എഴുന്നേറ്റ് മറിയത്തെ സ്വന്തമായി സ്വീകരിക്കുന്ന വി. യൗസേപ്പും (മത്താ. 1:4) പിതാവിന്‍റെ ഹിതത്തിന് പൂര്‍ണ്ണമായും വിധേയപ്പെടുന്നു. ഈശോയും നമ്മുടെ കുടുംബജീവിതത്തില്‍ മാര്‍ഗ്ഗദീപമായിരിക്കട്ടെ. നമ്മെ വഴി നടത്തട്ടെ.