രക്ഷപ്പെടുമോ?

രക്ഷപ്പെടുമോ?

എം.ജെ. തോമസ്

മരണം സുനിശ്ചിതം എന്നറിയാവുന്നവര്‍ "ഞാന്‍ രക്ഷപ്പെടുമോ?" എന്നു ചോദിച്ചുപോകും, പ്രത്യേകിച്ചും ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്; അതു കണ്ടെത്തുന്നവരോ ചുരുക്കം" എന്ന് (മത്താ. 7:14) യേശു തന്നെ പറയുമ്പോള്‍, 'അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ പുറത്തു വരില്ല' (ലൂക്കാ 12:59) എന്നാണല്ലോ മുന്നറിയിപ്പ്. 'പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അദ്ധ്വാനിക്കുവിന്‍" (ഫിലി. 2:12) എന്ന ഉപദേശവും, സ്വന്തം പാപങ്ങള്‍ക്കു മാത്രമല്ല പൂര്‍വികരുടെ പാപങ്ങള്‍ക്കും പരിഹാരം ചെയ്യണം എന്നു കൂടി കേള്‍ക്കുമ്പോള്‍ ആരാണു വിറയ്ക്കാത്തത്.

അതുകൊണ്ടു ചിലര്‍ സ്വയം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. പല തരത്തിലുള്ള ശുദ്ധീകരണക്രിയകളിലും നോമ്പ്, ഉപവാസം, തീര്‍ത്ഥാടനം, ഭക്താനുഷ്ഠാനങ്ങള്‍ എന്നിവയിലൊക്കെ അവര്‍ ആശ്വാസം കണ്ടെത്തുന്നു.

ചിലരെ അതു ദൈവത്തിലേക്കടുപ്പിക്കുന്നു (ജോബ് 19:25) എന്നതിലാണു ജോബിന്‍റെ ആശ്വാസം. ദൈവം തന്നെയാണു രക്ഷകനെന്നു വേദപുസ്തകത്തിലുടനീളം കാണാം (ഏശ. 41:14, 49:26, 43:14, 44:6, 54:8, 63:16, സങ്കീ. 3:8 35:9, 68:20, യോനാ 2:9, റോമാ. 1:16) മക്കളുടെ കരച്ചില്‍ കേള്‍ക്കുന്നവനും ശക്തമായ ഇടപെടലിലൂടെ അവരെ തേനും പാലും ഒഴുകുന്ന നാട്ടിലേക്കു നയിക്കുന്നവനും എല്ലാ പ്രതിബന്ധങ്ങളെയും പരാജയപ്പെടുത്തി കൂടെ പോകുന്ന രക്ഷകനുമായിട്ടാണല്ലോ ഇസ്രായേല്‍ ദൈവത്തെ അറിഞ്ഞത്.

ദൈവം ആഗ്രഹിക്കുന്നത് "എല്ലാവരും നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിച്ച് ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കണ"മെന്നാണ് (തിത്തോ. 2:12). എങ്കിലും തന്നില്‍ പാപമില്ലെന്ന് ആര്‍ക്കു പറയാനാകും? അതുകൊണ്ട്, നമ്മള്‍ രക്ഷിക്കപ്പെടുന്നതു "നമ്മുടെ നീതിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല. പിന്നെയോ അവിടുത്തെ കാരുണ്യം മൂലമാണ്" (തീത്തോ. 3:5).

സൃഷ്ടിച്ച ദൈവം തന്നെയാണു നമ്മുടെ രക്ഷകന്‍. നിരന്തരം ദൈവം നമ്മെ രക്ഷിച്ചുകൊണ്ടിരി ക്കുകയാണ്. നമ്മുടെ രക്ഷയില്‍ നമ്മളേക്കാള്‍ താത്പര്യം ദൈവത്തിനാണ്. നമ്മുടെ സത്പ്രവൃത്തികളില്‍ ദൈവം സന്തോഷിക്കുന്നു, നമ്മുടെ വീഴ്ചയില്‍ ദൈവം ദുഃഖിക്കുന്നു, മാനസാന്തരം ദൈവം ആഘോഷിക്കുന്നു (ലൂക്കാ 15:32). നമുക്കു വഴി തെറ്റുമ്പോള്‍ ദൈവം നമ്മെ അന്വേഷിച്ചിറങ്ങുന്നു. നമ്മുടെ എല്ലാ കടങ്ങളും ദൈവം മോചിക്കുന്നു.

നമ്മുടെ രക്ഷയില്‍ ദൈവം തന്നെ അതീവ ശ്രദ്ധാലുവായതിനാല്‍ നമ്മള്‍ ആകാംക്ഷാഭരിതരാകേണ്ടതില്ല. പകരം നമ്മള്‍ ശ്രദ്ധിക്കേണ്ടത് എത്ര പേരെ നമുക്കു രക്ഷിക്കാനാകും എന്നതിലാണ്. വിശപ്പില്‍നിന്ന്, രോഗത്തില്‍നി ന്ന്, ചൂഷണത്തില്‍നിന്ന്, എനിക്കാരുമില്ല എന്ന ബോധത്തില്‍ നിന്ന്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതിലായിരിക്കട്ടെ നമ്മുടെ മുഖ്യ ശ്രദ്ധ (മത്താ. 6:33). അതിനുവേണ്ടി വാഴ്ത്തപ്പെട്ട റോമേരോയെപ്പോലെ, റാണി മരിയയെപ്പോലെ ജീവത്യാഗം ചെയ്യുന്നവര്‍ നിത്യം ജീവിക്കും (യോഹ. 12:25).

നിത്യജീവന്‍ മരണാനന്തരം മാത്രമല്ല, ഇപ്പോള്‍ത്തന്നെ ആസ്വദിക്കേണ്ടതാണ്. എപ്പോഴും നമ്മോടൊപ്പമുള്ള (ഏശ. 43:1-2; മത്താ. 28:20) ദൈവത്തോടുകൂടിയുള്ള ദൈവത്തിലുള്ള ജീവിതമാണു നിത്യജീവന്‍. യാതൊന്നിനും അപഹരിക്കാനാകാത്ത സമാധാനമാണു ദൈവത്തിന്‍റെ വാഗ്ദാനം (യോഹ. 14:27, 16;20).

മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ ഈ ജീവിതത്തിലും വിശ്വസിക്കണം. ജീവിക്കാന്‍ മറക്കരുത്. നല്ലതു കാണാന്‍, ശ്രുതി മധുരമായതു കേള്‍ക്കാന്‍, രുചിയുള്ളതും ഉചിതവുമായതു ഭക്ഷിക്കാന്‍, വായുവിന്‍റെയും അമ്മഭൂമിയുടെയും സ്പര്‍ശം അനുഭവിക്കാന്‍. 'നന്നായിരിക്കുന്നു' എന്നു ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ ദാനമായ മനോഹരവും അതിശയകരവുമായ ഈ ലോകം നമ്മള്‍ ആസ്വദിക്കണം. ആശ്ചര്യത്തോടെ നോക്കിനില്ക്കണം. അതല്ലേ ദൈവത്തെ പ്രീതിപ്പെടുത്തുക, മഹത്ത്വപ്പെടുത്തുക?

എല്ലാവരും രക്ഷപ്പെടണം, ആരും നശിച്ചുപോകരുത് (മത്താ. 18:14, യോഹ. 6:39) എന്നാണു ദൈവതിരുമനസ്സെങ്കിലും നമുക്കും ഉത്തരവാദിത്വമുണ്ട്. പിതാവിന്‍റെ സ്നേഹം അനുഭവിച്ചിട്ടുള്ളവര്‍ പിതാവിന്‍റെ ഇഷ്ടമല്ലേ ചെയ്യൂ? നല്ലതെന്തെന്നു ദൈവം നമുക്കു കാണിച്ചുതന്നിട്ടുണ്ട് (മിക്ക. 6:8). ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട നമ്മുടെ ഹൃദയത്തിനും അതറിയാം. ഉചിതമായതെന്തെന്നു തിരിച്ചറിയാന്‍ വിവേകവും അതു ചെയ്യാനുള്ള സ്വാതന്ത്ര്യവും കടമയും നമുക്കുണ്ട്. തിന്മ ചെയ്യാന്‍ മനഃസാക്ഷി അനുവദിക്കില്ല. തിന്മ ചെയ്താല്‍ മനഃസാക്ഷി നമ്മെ അസ്വസ്ഥരാക്കും. തിന്മ ആകര്‍ഷണീയമായി തോന്നിയാലും അതു നമ്മളെയും മറ്റു പലരെയും വേദനിപ്പിക്കുമെന്നറിയാത്ത വിഡ്ഢികളല്ലല്ലോ നമ്മള്‍.

എന്നാലും നമ്മുടെ രക്ഷ നമ്മുടെ നേട്ടമല്ല, സമ്പാദ്യമല്ല, പരിശ്രമങ്ങള്‍ക്കുള്ള പ്രതിഫലവുമല്ല. നമ്മുടെ രക്ഷ ദൈവത്തിന്‍റെ കാരുണ്യം മൂലമാണ് (തിത്തോ. 3:5, സങ്കീ. 130:3-4). ദൈവത്തിന്‍റെ സ്നേഹപൂര്‍ണമായ ദാനമാണ്. ദൈവമാണു നമ്മുടെ രക്ഷകന്‍, നമ്മുടെ ആശ്രയം (ഏശ. 12:2, സങ്കീ. 31).

mjsj60@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org