നാം ദൈവത്തെയും മറ്റുള്ളവരെയും എത്രത്തോളം സ്നേഹിച്ചുവെന്നതായിരിക്കും അന്ത്യവിധിനാളില്‍ ഏറ്റവും പ്രസക്തമായിരിക്കുകയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വിശേഷിച്ചും, സഹായമര്‍ഹിക്കുന്നവരെ, സ്നേഹത്തിന്‍റെ പ്രവൃത്തികളിലൂടെ എത്രമാത്രം സ്നേഹിച്ചുവെന്നതിനെ ആധാരമാക്കിയാകും അന്നു നാം വിധിയെഴുതപ്പെടുക. അന്ത്യവിധിനാളില്‍ യേശു എല്ലാ ജനതകളേയും വിധിക്കുന്നതിനായി വരും. എന്നാല്‍ അവിടുന്ന് എന്നും നിരവധി മാര്‍ഗങ്ങളിലൂടെ നമ്മെ തേടി വരുന്നുണ്ട്. തന്നെ സ്വീകരിക്കാന്‍ അവിടുന്നു നമ്മോടാവശ്യപ്പെടുന്നുമുണ്ട് – മാര്‍പാപ്പ പറഞ്ഞു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
എന്‍റെ എളിയവര്‍ക്കു ചെയ്തത് എനിക്കു തന്നെയാണ് ചെയ്തതെന്ന യേശുവിന്‍റെ വാക്കുകള്‍ അന്നതു കേട്ടവരില്‍ അത്ഭുതമുണര്‍ത്തിയെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ഈ വാക്കുകള്‍ ഇന്നു നമ്മോടും പറയപ്പെടുന്നു. ദൈവത്തിന്‍റെ സ്നേഹം എത്രത്തോളം നമ്മിലേക്കെത്തുമെന്ന് വെളിപ്പെടുത്തുന്ന വാക്കുകളാണ് അവ. ദൈവത്തിന്‍റെ സ്നേഹം നമ്മളോടു താദാത്മ്യം പ്രാപിക്കുന്നത് നാം അരോഗദൃഢഗാത്രരും സന്തുഷ്ടരുമായിരിക്കുമ്പോഴല്ല, മറിച്ച് നാം സഹായമര്‍ഹിക്കുന്നവരായി കഴിയുമ്പോഴാണ്. തന്‍റെ വിധിപ്രസ്താവത്തിന്‍റെ നിര്‍ണായകമായ മാനദണ്ഡവും അതിലൂടെ യേശു വെളിപ്പെടുത്തുന്നു. നിരാശയിലായിരിക്കുന്ന അയല്‍ക്കാര്‍ക്ക് മൂര്‍ത്തമായ സ്നേഹം പകരുകയെന്നതാണ് അത്. വചനത്തിലും ദിവ്യകാരുണ്യത്തിലും മാത്രമല്ല, വിശപ്പും രോഗവും അടിച്ചമര്‍ത്തലും അനീതിയും സഹിക്കുന്ന സഹോദരങ്ങളിലും യേശുവിനെ കാണാന്‍ നമുക്കു സാധിക്കണം. അതിനായി പ. അമ്മയോടു പ്രാര്‍ത്ഥിക്കണം – മാര്‍പാപ്പ വിശദീകരിച്ചു.