സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 32,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പ്രവേശനനടപടികളിലെ ഏകജാലക സംവിധാനത്തിന്‍റെ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആരോപിച്ചു. മെറിറ്റ് സീറ്റുകള്‍ യഥാസമയം ലഭ്യമാകാതെ ഉയര്‍ന്ന ഫീസ് നല്‍കി 60,000-ത്തോളം വിദ്യാര്‍ത്ഥികള്‍ സമാന്തര പഠനത്തിനായി "സ്കോള്‍ കേരള" വഴി പ്ലസ് വണ്‍ പഠനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കണമെന്ന് പറയുമ്പോള്‍തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സമാന്തര പഠനകേന്ദ്രങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നത് ഘട്ടം ഘട്ടങ്ങളായിട്ടുള്ള വളരെ സങ്കീര്‍ണ്ണവും അശാസ്ത്രീയവുമായ പ്രവേശന നടപടികളുടെ പരിണിതഫലമാണ്. ഈ സാഹചര്യത്തില്‍ ഏകജാലക സംവിധാനം അടിയന്തിരമായി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെസിബിസി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, സംസ്ഥാന പ്രസിഡന്‍റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.