ചാപ്ലിന്‍റെ ചിരിയുടെ പിന്നില്‍…

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറഞ്ഞതിന് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. എത്രയോ വിലപ്പെട്ട ജീവനാണു വെറും നിസ്സാര കാര്യത്തിനു തകര്‍ത്തുകളഞ്ഞത്; അന്തം വിട്ടുപോയി. എന്തേ ഇങ്ങനെ? അപ്പോഴാണു സത്യദീപത്തിലെ ചാപ്ലിനെക്കുറിച്ചുള്ള മുഖപ്രസംഗം വായിച്ച് ഉത്തരം കിട്ടിയത്.
മനുഷ്യജീവിതത്തിന് എപ്പോഴും രണ്ടു വശങ്ങളുണ്ട്; സന്തോഷവും ദുഃഖവും. സന്തോഷം അനുഭവിക്കണോ ദുഃഖത്തിലൂടെയും നിരാശയിലൂടെയും കടന്നുപോകണം. ഈ വലിയ സത്യം തുറന്നു കാണിക്കുന്ന ചിത്രമാണു ചാപ്ലിന്‍റെ ജീവിതകഥ.

ഏകസന്താനങ്ങളെ മാത്രം സൃഷ്ടിച്ച് അവരുടെ ഏതാവശ്യങ്ങളും അലാവുദ്ദീന്‍റെ അത്ഭുതവിളക്ക് എന്നപോലെ സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ കുഞ്ഞിനു ദുഃഖങ്ങളും നിരാശകളും അനുഭവിക്കാനുള്ള അവസരമാണല്ലോ നഷ്ടപ്പെടുത്തുന്നത്? തൊട്ടാവാടി പരുവത്തില്‍ വളര്‍ന്നുവരുന്ന കുഞ്ഞ് ഒന്നു തൊട്ടാല്‍ മതി തകര്‍ന്നുപോകും.

ദമ്പതികള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കട്ടെ; അതുവഴി കുട്ടികള്‍ വിഷമങ്ങളും ദുരിതങ്ങളും പട്ടിണിയും അനുഭവിച്ചു വളര്‍ന്നുവരട്ടെ. അപ്പോള്‍ കൂട്ടായ്മയുണ്ടാകും, ജീവിതത്തിന്‍റെ ഏതു പ്രതിസന്ധികളെയും അതിജീവിക്കാന്‍ തക്ക കരുത്തുള്ള ഉരുക്കു ഹൃദയം രൂപപ്പെട്ടുവരും. ടെന്‍ഷനും ആത്മഹത്യയുമൊക്കെ കേട്ടുകേള്‍വി മാത്രമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org