എല്‍ സാല്‍വദോറില്‍ ആറ് ഈശോസഭാ വൈദികരേയും അവരുടെ രണ്ടു സഹകാരികളേയും വധിച്ച കേസില്‍ കുറ്റാരോപിതരായവരുടെ വിചാരണ സ്‌പെയിനില്‍ ആരംഭിച്ചു. ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മുപ്പതു വര്‍ഷത്തിനു ശേഷമാണ് പ്രതികളുടെ വിചാരണ ആരംഭിക്കുന്നത്. കൊല്ലപ്പെട്ട വൈദികരില്‍ അഞ്ചു പേര്‍ സ്‌പെയിന്‍ സ്വദേശികളായിരുന്നു. എല്‍ സാല്‍വദോറിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് വിചാരണ ചെയ്യപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലായിരുന്നു കൊലപാതകങ്ങള്‍. രാജ്യത്തെ 12 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം ഒത്തുതീര്‍പ്പിലൂടെ അവസാനിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് അതിനു തടയിടുന്നതിന് സൈന്യത്തിലെ ഒരു വിഭാഗം, സന്ധിസംഭാഷണങ്ങള്‍ നടത്തിയിരുന്ന വൈദികരെ കൊലപ്പെടുത്തിയത്. ആഭ്യന്തരയുദ്ധത്തിലെ കുറ്റവാളികള്‍ക്ക് പൊതുമാപ്പു നല്‍കുന്ന നിയമം പാസ്സാക്കിയതിനെ തുടര്‍ന്ന് എല്‍ സാല്‍വദോറില്‍ പ്രതികള്‍ക്കു ശിക്ഷ കിട്ടിയിരുന്നില്ല. മനുഷ്യാവകാശപ്രസ്ഥാനങ്ങളും ഈശോസഭയും കൊല്ലപ്പെട്ട സ്പാനിഷ് വൈദികരുടെ ബന്ധുക്ക ളും നടത്തിയ നിയമയുദ്ധത്തെ തുടര്‍ന്നാണ് സ്‌പെയിന്‍ ഈ കേസ് ഏറ്റെടുത്തതും വിചാരണയിലെത്തിച്ചതും. ഇത്തരം സംഭവങ്ങള്‍ ആ വര്‍ത്തിക്കാതിരിക്കാനാണ് നീതിക്കു വേണ്ടിയുള്ള പോരാട്ടം നടത്തിയതെന്ന് ഈശോസഭാ അധികാരികള്‍ അറിയിച്ചു.