ഗാസയിലെ ക്രൈസ്തവരുടെ എണ്ണം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 4500-ല്‍ നിന്ന് 1000 ആയി കുറഞ്ഞു. ദുഷ്കരമായ സാഹചര്യങ്ങള്‍ മൂലം ക്രൈസ്തവര്‍ ഗാസ വിട്ടുപോകുന്നതു തുടരുകയാണ്. പലസ്തീനിന്‍റെ ഭാഗമായ ഗാസ മുനമ്പില്‍ 18 ലക്ഷം ആളുകളാണുള്ളത്. ഇസ്ലാമിക തീവ്രവാദപ്രസ്ഥാനമായ ഹമാസ് ആണു ഗാസ ഭരിക്കുന്നത്. ഹമാസ് അധികാരത്തിലെത്തിയതോടെ ഇസ്രായേലും ഈജിപ്തും ഗാസയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ഒരു ദിവസം മൂന്നു മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുക. കുടിവെള്ളത്തിനും ക്ഷാമമുണ്ട്. തുറന്ന ജയില്‍ പോലെയാണ് ക്രൈസ്തവര്‍ക്ക് ഈ പ്രദേശം അനുഭവപ്പെടുന്നതെന്ന് ഇവിടത്തെ ഏക കത്തോലിക്കാ ഇടവകയുടെ വികാരി ഫാ. മാരിയോ ഡിസില്‍വ പറഞ്ഞു. ക്രൈസ്തവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വിലക്കുണ്ട്. ഒരു വര്‍ഷം ഈസ്റ്ററിനും ക്രിസ്മസിനും വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കാന്‍ ക്രൈസ്തവര്‍ക്കു പ്രത്യേക അനുമതി കൊടുക്കും. ഈ അനുമതിയുമായി അതിര്‍ത്തി കടന്നു പോകുന്നവര്‍ പിന്നെ മടങ്ങി വരിക അപൂര്‍വമാണെന്ന് ഫാ. ഡിസില്‍വ അറിയിച്ചു.