ഹയര്‍ സെക്കന്‍ഡറി തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം – കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അധ്യാപകതസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കേരള കാത്തലിക് ടീച്ചേ ഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ നിലവിലുള്ള പീരിയഡുകള്‍ എണ്ണം കൂട്ടി അധ്യാപകരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ധനകാര്യ വകുപ്പിന്‍റെ ശിപാര്‍ശ ഈ മേഖലയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും. പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം പ്രഖ്യാപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള സംവിധാനങ്ങള്‍ പോലും തകര്‍ക്കുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് കെ.ഇ.ആര്‍. വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.
2014-ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു രൂപപോലും പ്രതിഫലം നല്‍കുന്നില്ല. പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ ബ്രോക്കണ്‍ സര്‍വ്വീസ് പരിഗണിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. 2016-17-ല്‍ റിട്ടയര്‍മെന്‍റ് തസ്തികകളില്‍ നിയമനം ലഭിച്ചവര്‍ക്ക് പോലും അംഗീകാരം നല്‍കുന്നില്ല. പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാര്‍ച്ച് മാസത്തില്‍ പോലും അധ്യാപകര്‍ സ്കൂളിലില്ലാത്ത സാഹചര്യമാണ്. നേട്ടം, മികവ്, ധീര, മുന്നേറ്റം, ബാലോത്സവം തുടങ്ങിയ പേരുകളിട്ട് മേളകള്‍ നടത്തുന്ന വിദ്യാഭ്യാസവകുപ്പ്, എസ്.എസ്.എ. ഫണ്ട് തീര്‍ക്കല്‍ യജ്ഞം നടത്തുകയാണ്. വിദ്യാഭ്യാസവകുപ്പും തദ്ദേശസ്ഥാപനങ്ങളും മത്സരിച്ചു നടത്തുന്ന ഇത്തരം മേളകള്‍ക്ക് പരിധി നിര്‍ണ്ണയിക്കണം. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ പേരില്‍ ബാഹ്യഇടപെടലുകള്‍ സ്കൂളുകളില്‍ വര്‍ദ്ധിച്ചു വരുന്നത് നിയന്ത്രിക്കണം. സംരക്ഷണയജ്ഞം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മേഖലയില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഗില്‍ഡ് സംസഥാനസമിതി യോഗത്തില്‍ കേരള കാ ത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികളായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോഷി വടക്കന്‍, സാലു പതാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org