ഇന്ത്യ റബര്‍ മീറ്റ് കര്‍ഷകരും കര്‍ഷകസംഘടനകളും ബഹിഷ്കരിക്കും: ഇന്‍ഫാം

റബര്‍ മേഖലയൊന്നാകെ കഴിഞ്ഞ ഏഴുവര്‍ഷത്തിലേറെയായി വിലയിടിവും അനിയന്ത്രിത റബര്‍ ഇറക്കുമതിയും മൂലം തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ഇക്കാലമത്രയും യാതൊരു നടപടികളും ഇടപെടലുകളും നടത്താതെ കര്‍ഷകദ്രോഹസമീപനം സ്വീകരിച്ച റബര്‍ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ അവസാനം കൊച്ചിയില്‍ നടത്തുന്ന ഇന്ത്യ റബര്‍ മീറ്റ് പ്രഹസനമാണെന്നും ഇത് കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും ബഹിഷ്കരിക്കുമെന്നും ഇന്‍ഫാം സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ രംഗത്തെ പുതിയ പ്രവണതകള്‍, റബര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍, പുത്തന്‍ തന്ത്രങ്ങള്‍ മെനയല്‍ എന്നിവയാണ് ഇന്ത്യ റബര്‍ മീറ്റ് ലക്ഷ്യംവെയ്ക്കുന്നതെന്ന് സംഘാടകര്‍ സൂചിപ്പിക്കുമ്പോള്‍ ഇക്കാലമത്രയും റബര്‍മേഖലയുടെയും കര്‍ഷകരുടെയും രക്ഷയ്ക്കായി നടത്തിയ ചര്‍ച്ചകളും സമ്മേളനങ്ങളും പ്രഖ്യാപനങ്ങളും പരിഹാസമായി മാറുന്നു. അസംസ്കൃത റബര്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ആഭ്യന്തരവിപണി തകര്‍ത്തുകൊണ്ടിരിക്കുന്ന റബര്‍ബോര്‍ഡ് അധഃപതനം കര്‍ഷകര്‍ തിരിച്ചറിയുന്നു. രൂപയുടെ മൂല്യമിടിഞ്ഞു. ക്രൂഡോയില്‍ വില ഉയര്‍ന്ന് സിന്തറ്റിക് റബറിനും വില കൂടി. ഇവയൊക്കെ റബറിന്‍റെ ആഭ്യന്തരവിപണിവില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ഇതിന് ശ്രമിക്കാതെ ഗുണമേന്മയില്ലാത്തതും അനിയന്ത്രിതവും നികുതിരഹിതവുമായ റബര്‍ ഇറക്കുമതിക്ക് റബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ഒത്താശ ചെയ്തിട്ട് നടത്തുന്ന റബര്‍ മീറ്റ് മറ്റൊരു ഇവന്‍റ് മാനേജ്മെന്‍റ് തട്ടിപ്പാണെന്ന് ഇന്‍ഫാം നേതാക്കള്‍ ആരോപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org