ഇസ്രായേല്‍ ഗാസ സംഘര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതു ഭീകരമാണെന്നും ഒരിക്കലും അനുവദിക്കാനാകാത്തത് ആണെന്നും മാര്‍പാപ്പ പറഞ്ഞു. ഗാസായില്‍ നടക്കുന്ന സംഘര്‍ഷം മരണത്തിന്റെയും വിനാശത്തിന്റെയും ചുഴിയായി മാറിയിരിക്കുകയാണ്. അനേകം നിരപരാധികള്‍ ഇതിനകം കൊല്ലപ്പെട്ടു. ഭാവിയെ പടുത്തുയര്‍ ത്താനല്ല നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതിന്റെ സൂചനയായി മാത്രമേ കുഞ്ഞുങ്ങളുടെ കൊലപാതകങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. ഇസ്രായേലിനുള്ളില്‍ നടക്കുന്ന യഹൂദ-അറബ് വര്‍ഗീയ കലാപത്തെയും മാര്‍പാപ്പ അപലപിച്ചു.
സംഭാഷണം ഉടന്‍ ആരംഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇപ്പോള്‍ സാഹോദര്യത്തിനുണ്ടായിരിക്കുന്ന മുറിവു സു ഖപ്പെടുത്തുക എളുപ്പമാകില്ലെന്നു മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. ഈ വിദ്വേഷവും പ്രതികാരവും നമ്മെ എവിടേക്കാണു നയിക്കുക? പരസ്പരം കൊന്നൊടുക്കിക്കൊണ്ട് സമാധാനം സ്ഥാപിക്കാമെന്നു നാം ശരിക്കും വിചാരിക്കുന്നുണ്ടോ? ക്ഷമയുടെയും സംഭാഷണത്തിന്റെയും പാതയിലേക്കു കടക്കാന്‍ ഇസ്രായേലിനും പലസ്തീനിനും സാധിക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം – സെ. പീറ്റേഴ്‌സ് അങ്കണത്തിലെ തീര്‍ത്ഥാടകരോടു സംസാരിക്കുമ്പോള്‍ മാര്‍പാപ്പ പറഞ്ഞു.