ഇറാനില്‍ ക്രിസ്തുമതം സ്വീകരിച്ചതിന് 10 വര്‍ഷത്തെ തടവ്

ഇറാനില്‍ ക്രിസ്തുമതം സ്വീകരിച്ചതിന് 10 വര്‍ഷത്തെ തടവ്

ഇറാനില്‍ ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ പത്തു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട നാലു പേര്‍ ഇപ്പോള്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ഇറാനില്‍ ജനിച്ച പത്രപ്രവര്‍ത്തകനായ സൊറാബ് അഹ്മാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ കത്തോലിക്കാ പള്ളികളുണ്ട്. പക്ഷേ മുസ്ലീങ്ങളാരെങ്കിലും ഈ പള്ളികളില്‍ പോകുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ ക്യാമറകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറാനിലെ കത്തോലിക്കര്‍ എന്നത് വംശീയമായ കാരണങ്ങളാലുണ്ടായ ചെറു സമൂഹങ്ങളാണ്. അര്‍മീനിയന്‍, അസ്സിറിയന്‍ വംശങ്ങളില്‍ പെട്ട പരമ്പരാഗത ക്രൈസ്തവസമൂഹങ്ങളാണിത്. അവര്‍ക്കു പക്ഷേ സുവിശേഷപ്രഘോഷണം നടത്താനോ സ്വന്തം മാതൃഭാഷയിലല്ലാതെയുള്ള ബൈബിളുകള്‍ സൂക്ഷിക്കാനോ അധികാരമില്ല. ഇതില്‍ നിന്നുണ്ടാകുന്ന ഏതു വ്യതിചലനങ്ങളേയും ഭരണകൂടം ഉരുക്കുമുഷ്ടി കൊണ്ടു നേരിടും – അഹ്മാരി വിശദീകരിക്കുന്നു. അമേരിക്കയില്‍ വന്ന് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം 2016-ല്‍ ക്രിസ്തുമതം സ്വീകരിച്ചയാളാണ് അഹ്മാരി.

ഷിയാ ഇസ്ലാമിനെ ദേശീയമതമായി പ്രഖ്യാപിച്ചിട്ടുള്ള ഇറാനിയന്‍ ഭരണഘടന മറ്റു മതസ്ഥരെ രണ്ടാംകിടക്കാരായാണു കാണുന്നതെന്ന് അഹ്മാരി സൂചിപ്പിച്ചു. ഇറാനില്‍ 99 ശതമാനവും ഷിയാ മുസ്ലീങ്ങളാണ്. അല്ലാത്തവര്‍ക്ക് കര്‍ക്കശമായ സാമൂഹ്യനിയന്ത്രണങ്ങളും അതിന്‍റെ ഫലമായ പ്രതിസന്ധികളുമുണ്ട്. ഇന്‍റര്‍നെറ്റ് വ്യാപകമായതോടെ അതും ജനങ്ങളുടെ മേലുള്ള നിരീക്ഷണത്തിനുള്ള ഉപകരണമാക്കിയിരിക്കുകയാണു ഭരണകൂടം. സ്വതന്ത്രമായ സാമൂഹ്യമാധ്യമ ഉപയോഗത്തിന് ഇറാന്‍ ഇപ്പോള്‍ ജനങ്ങളെ അനുവദിക്കുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org