എന്നെങ്കിലും ഒരു സുരക്ഷിത നാട്ടിലെത്താമെന്ന പ്രതീക്ഷ പങ്കുവച്ച് ലെബനോനിലെ കടംവാങ്ങിയ ദേവാലയത്തില്‍ ഇറാഖില്‍നിന്നുള്ള കല്‍ദായ കത്തോലിക്കര്‍ ക്രിസ്മസ് ആഘോഷം നടത്തി. ഗ്രീക് മെല്‍കൈറ്റ് കത്തോലിക്കാസഭയുടെ ദേവാലയമാണ് ലെബനോനിലെ അഭയാര്‍ത്ഥികളായ ഇറാഖി കത്തോലിക്കര്‍ ഉപയോഗിക്കുന്നത്. 3-ാം നൂറ്റാണ്ടു മുതലുള്ള പാരമ്പര്യം കൈമുതലായ കല്‍ദായ കത്തോലിക്കര്‍ ഒരു നൂറ്റാണ്ടായി ലെബനോനിലുണ്ട്. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇസ്ലാമിക ഭീകരവാദത്തെ തുടര്‍ന്നു വന്നവരാണ് ഭൂരിപക്ഷം. ഇവര്‍ ഇറാഖിലേയ്ക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍ ലെബനോനില്‍ തുടരാനും മോഹമില്ല. അഭയാര്‍ത്ഥികള്‍ക്ക് ശരിയായ ജോലികള്‍ ലഭിക്കാനോ വരുമാനമുണ്ടാക്കാനോ ലെബനോനില്‍ എളുപ്പമല്ല. ഇറാഖ് അടുത്ത കാലത്തെങ്ങും ക്രൈസ്തവര്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന നാടായി മാറുകയില്ലെന്ന് ഇവര്‍ പറയുന്നു. ആസ്ത്രേലിയ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഏതിലേക്കെങ്കിലും പോകണമെന്നതാണ് ഇവരുടെ ആഗ്രഹം.
ഇപ്പോള്‍ ലെബനോനിലെ കത്തോലിക്കാസഭയാണ് ഈ അഭയാര്‍ത്ഥികളില്‍ മിക്കവരുടേയും ചിലവുകള്‍ വഹിക്കുന്നത്. ബെയ്റൂട്ട് രൂപത അടുത്ത കാലത്ത് അഭയാര്‍ത്ഥികളുടെ മക്കള്‍ക്കായി സ്കൂള്‍ തുടങ്ങുകയുണ്ടായി. മുതിര്‍ന്നവര്‍ക്കുള്ള ഐടി, ഇംഗ്ലീഷ് തുടങ്ങിയ ക്ലാസുകളും ഇവിടെ നടത്തുന്നു.