“ഈ ചായയ്ക്ക് കടുപ്പമില്ല; സ്നേഹമധുരം മാത്രം”

“ഈ ചായയ്ക്ക് കടുപ്പമില്ല; സ്നേഹമധുരം മാത്രം”
Published on

അങ്ങാടിപ്പുറം: വയനാട്ടില്‍ നിന്നുമെത്തിച്ച ജൈവ ചായപ്പൊടി വിറ്റ് 'ചേച്ചി'യുടെ കല്യാണച്ചെലവിലേക്ക് വിദ്യാര്‍ഥികള്‍ സ്വരൂപിച്ചത് 54000 രൂപ. അധ്യാപകരും അനധ്യാപകരും സുമനസ്സുകളും സംഭാവനയായി നല്‍കിയത് 51000 രൂപ. നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹച്ചെലവിലേക്ക് പരിയാപുരം സെന്‍റ് മേരീസ് സ്കൂളില്‍ സമാഹരിച്ചത് 105000 രൂപ.

ജൈവ ചായപ്പൊടിക്ക് കടുപ്പം കുറവാണ് എന്നു പറഞ്ഞവര്‍പോലും കുട്ടികളുടെ സ്നേഹ മനസ്സിനു കീഴടങ്ങി കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി. നന്മയ്ക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും കുട്ടികള്‍ക്കൊപ്പം അണി ചേര്‍ന്നപ്പോള്‍ മുഴുവന്‍ ചായപ്പൊടിയും വിറ്റുപോയി.

വിദ്യാര്‍ഥികളുടെ ഉത്സാഹത്തിനു പിന്തുണയേകി അധ്യാപകരും രംഗത്തിറങ്ങിയപ്പോള്‍ വിവാഹം മംഗളമായി. സ്വര്‍ണം വാങ്ങാനും വിവാഹച്ചെലവിലേക്കും തുക ഉപയോഗിച്ചു.

സ്കൂളിലെ എന്‍.എസ്.എസ്, സ്കൗട്ട് & ഗൈഡ്സ്, വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഈ സ്നേഹപാഠം.

logo
Sathyadeepam Online
www.sathyadeepam.org