പതിനേഴാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതി വരെ ജപ്പാനില്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ നിന്നുകൊണ്ട് വിശ്വാസജീവിതം പടുത്തുയര്‍ത്താന്‍ ജപ്പാനിലെ സഭയോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. പ്രശ്ന സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ഇന്നുമുണ്ടാകാമെങ്കിലും അവയോടു പൊരുത്തപ്പെടാതെ വെല്ലുവിളികളെ നേരിടുന്നവരാകണമെന്നു ജപ്പാനീസ് കത്തോലിക്കാ മെത്രാന്‍ സംഘത്തിനയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോനിയുടെ ജപ്പാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു മാര്‍ പാപ്പയുടെ കത്ത്.
വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നു, യുവാക്കള്‍ക്കിടയില്‍ പോലും ആത്മഹത്യകള്‍ പെരുകുന്നു എന്നിവയാണ് ജപ്പാന്‍ ഇന്നു നേരിടുന്ന വെല്ലുവിളികളെന്നു മാര്‍പാപ്പ സൂചിപ്പിച്ചു. സമൂഹവുമായുള്ള ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് തികച്ചും ഒറ്റപ്പെട്ടു ജീവിക്കുന്ന "ഹിക്കികോമോറി" എന്ന പ്രതിഭാസവും ജപ്പാനില്‍ വര്‍ദ്ധിക്കുകയാണ്. സാമ്പത്തികവികസനത്തില്‍ ജപ്പാന്‍ മുന്നിലാണെങ്കിലും ദരിദ്രരും അവിടെ ധാരാളമുണ്ട്. സാമ്പത്തികാര്‍ത്ഥത്തില്‍ മാത്രമല്ല ഈ ദാരിദ്ര്യം. ആത്മീയവും ധാര്‍മ്മികവുമായ ദാരിദ്ര്യമനുഭവിക്കുന്നവരെ കൂടിയാണ് ഉദ്ദേശിക്കുന്നത് – മാര്‍പാപ്പ പറഞ്ഞു. രക്തസാക്ഷികളുടെ സഭയെന്നതാണ് ജപ്പാനീസ് സഭയുടെ ഏറ്റവും വലിയ കരുത്തെന്നും മാര്‍പാപ്പ വ്യക്തമാക്കി.