ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ പ്രസിഡന്‍റ് ജോസഫ് കബില രാജിവച്ചു. 17 വര്‍ഷമായി അധികാരത്തിലിരിക്കുന്ന കോംഗോ രാജി വയ്ക്കണമെന്നും ഇനി പ്രസിഡന്‍റ് സ്ഥാനത്തിനു വേണ്ടി മത്സരിക്കരുതെന്നും ആവശ്യപ്പെട്ട് കോംഗോയില്‍ പ്രക്ഷോഭങ്ങള്‍ നടന്നു വരികയായിരുന്നു. പ്രക്ഷോഭങ്ങളെ രാജ്യത്തെ കത്തോലിക്കാ സഭയും മെത്രാന്മാരും പിന്തുണച്ചിരുന്നു. 2016-ല്‍ അധികാരമൊഴിയേണ്ടിയിരുന്ന കബില നിയമവിരുദ്ധമായി സ്ഥാനത്തു തുടരുകയായിരുന്നു. ഭരണഘടനാപരമായി രണ്ടു തവണ മാത്രമേ ഒരാള്‍ക്ക് കോംഗോയുടെ പ്രസിഡന്‍റായിരിക്കാന്‍ സാധിക്കൂ. ഈ വ്യവസ്ഥ പാലിച്ച് ഇനിയൊരു മത്സരത്തിന് കബില തയ്യാറാകരുതെന്നും സഭയും ജനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇനിയൊരു മത്സരത്തിനില്ലെന്നും തിരഞ്ഞെടുപ്പില്‍ എമ്മാനുവേല്‍ ഷാദരിയെ പിന്തുണയ്ക്കുകയാണെന്നും കബില പ്രസ്താവിക്കുകയും ചെയ്തു.
കബിലയുടെ പ്രസ്താവനയെ കത്തോലിക്കാസഭ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് സുതാര്യമായും സ്വതന്ത്രമായും നടത്തണമെന്നും സഭ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ കോംഗോയുടെ ചരിത്രത്തിലെ ആദ്യത്തെ സമാധാനപൂര്‍വകമായ അധികാരകൈമാറ്റമായിരിക്കുമത്.
കബില സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ അല്മായ സംഘടനകള്‍ മൂന്നു പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. 2017 ഡിസംബറില്‍ നടക്കുമെന്നറിയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു അത്. പ്രധാനനഗരങ്ങളിലെല്ലാം ഞായറാഴ്ച കുര്‍ബാനകളോടനുബന്ധിച്ചാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. 18 പേര്‍ ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലപ്പെടുകയും ചെയ്തു.