കന്ദമാല്‍: ജയിലില്‍ അവശേഷിച്ചിരുന്നവര്‍ക്കും ജാമ്യം

ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറിയ ഒറീസയിലെ കന്ദമാലില്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റു ചെയ്തു വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ക്കു കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. ഇതോടെ ഈ കേസില്‍ എല്ലാവരും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്.

നീതിയുടെയും സത്യത്തിന്‍റെയും വലിയ വിജയമാണിതെന്ന് പത്ര പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ആന്‍റോ അക്കര പറഞ്ഞു. "സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?" എന്ന ഗ്രന്ഥമെഴുതി കന്ദമാലിലെ ക്രൈസ്തവ പീഡനങ്ങളുടെ വസ്തുതകള്‍ അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. കലാപവുമായി ബന്ധപ്പെട്ടു വ്യാജ ആരോപണങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജയിലിടയ്ക്കുകയും ചെയ്ത നിരപരാധികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു ആന്‍റോ അക്കരയുടെ നേതൃത്വത്തിലുള്ള www.release7innocents.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഒപ്പുകള്‍ ശേഖരിച്ചിരുന്നു. ഇതോടൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഒഡീഷ ഹൈക്കോടതിക്കും ഇവരുടെ മോചനം ആവശ്യപ്പെടുന്ന ഇമെയിലുകളും ലഭ്യമാക്കി. തടവറയില്‍ കിടക്കുന്ന നിരപരാധികളുടെ മോചനത്തിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും നിയമവേദികളിലുമുള്ള പോരാട്ടങ്ങളും നടത്തുകയുണ്ടായി.

2008 ല്‍ കന്ദമാലില്‍ ഹിന്ദു നേതാവ് സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. നിവരവധി വീടുകളും ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചു നശിപ്പിച്ചു. അരലക്ഷത്തിലധികം പേര്‍ ഭവന രഹിതരായി. ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് ഹിന്ദു തീവ്രവാദ സംഘടനയുടെ ആരോപണത്തിലാണ് ക്രൈസ്തവരായ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രാദേശിക കോടതി അവരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ഒറീസ ഹൈക്കോടതി അവര്‍ക്കു രണ്ടുപ്രാവശ്യം ജാമ്യം നിഷേധിക്കുകയുമുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org