സംസ്ഥാനത്ത് കള്ളക്കടത്തു-തീവ്രവാദസഖ്യം ശക്തിപ്രാപിക്കുന്നതായി സംശയം – കെ സി ബി സി

നിയമ സംവിധാനങ്ങളിലെ പഴുതുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടും കള്ളക്കടത്തു സംഘങ്ങള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ – സാമുദായിക സാഹചര്യങ്ങളും സംരക്ഷണവും സമര്‍ത്ഥമായി ചൂഷണം ചെയ്തുകൊണ്ടും കള്ളക്കടത്തു-തീവ്രവാദ സഖ്യം സംസ്ഥാനത്തു ശക്തി പ്രാപിക്കുന്നതായി സംശയിക്കുന്നതായി കെസിബിസി ജാഗ്രതാ സമിതി. സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന സ്വര്‍ണം-മയക്കുമരുന്നു കള്ളക്കടത്ത് ആശങ്കയുണ്ടാക്കുന്നു. ശ്രീലങ്കയിലും മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കള്ളക്കടത്തിലൂടെയും മറ്റും ഒഴുകിയെത്തിയ കണക്കില്ലാത്ത പണം മുഖ്യപങ്കു വഹിച്ചതായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപിക്കുന്ന സ്വര്‍ണം-മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ കണ്ടെത്തുന്നതിനോ അതിനു പ്രോത്സാഹനവും സംരക്ഷണവും നല്കുന്നവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരുന്നതിനോ, നിലവിലുള്ള നിയമ സംവിധാനങ്ങള്‍ ഫലപ്രദമായി കാണുന്നില്ല.

കോടിക്കണക്കിനു രൂപ വിലവരുന്ന സ്വര്‍ണവും മയക്കുമരുന്നുകളും പിടിച്ചെടുത്തതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ, നാളിതുവരെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയോ ശക്തികളെയോ സംഘടനകളെയോ നിയമത്തിനു മുമ്പിലെത്തിക്കാനോ ശിക്ഷ ഉറപ്പാക്കി നിയന്ത്രിക്കാനോ കഴിയുന്നില്ല. ഇതിനെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈ കോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദസംഘടനകള്‍ ശക്തി പ്രാപിക്കുന്നതായും അവ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഉത്തരവാദിത്വപ്പെട്ട അധികാരികളുടെയും പൊതുസമൂഹത്തിന്‍റെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് പിഒസിയില്‍ ചേര്‍ന്ന കെസിബിസി ജാഗ്രതാസമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org