കൊങ്കണി കത്തോലിക്കാ പ്രതിഭകളെ ആദരിച്ചു

Published on

33 കൊങ്കണി കത്തോലിക്കാ സംഘടനകളുടെ ഉന്നത സമിതിയായ ഫെഡറേഷന്‍ ഓഫ് കൊങ്കണി കത്തോലിക്കാ അസോസിയേഷന്‍ മൂന്നു പ്രതിഭകളെ ആദരിച്ചു. ഐറിന്‍ പിന്റോ, മീന റെബിംബസ്, വാള്‍ട്ടര്‍ നന്ദലിക എന്നിവരെയാണ് ആദരിച്ചത്. ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ബെര്‍ണാഡ് മൊറസ് പുരസ്കാരങ്ങള്‍ നല്‍കി. കര്‍ണാടക കൊങ്കണി സാഹിത്യ അക്കാദമി അധ്യക്ഷന്‍ റോയ് കാസ്റ്റലിനോ മുഖ്യാതിഥിയായിരുന്നു.
സാഹിത്യത്തില്‍ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്കാരമാണ് നോവലിസ്റ്റായ ഐറിന്‍ പിന്‍റോയ്ക്കു നല്‍കിയത്. കഴിഞ്ഞ 50 വര്‍ഷത്തെ സംഗീതസപര്യ പരിഗണിച്ചാണ് ഗായിക മീന റെബിംബസിനെ ആദരിച്ചത്. യുവസംരഭകനുള്ള അവാര്‍ഡ് വാള്‍ട്ടര്‍ നന്ദലികയ്ക്കു സമ്മാനിച്ചു. വാള്‍ട്ടര്‍ നേരമ്പോക്കിനായി ആരംഭിച്ച വെബ്സൈറ്റ് ഏറെ ജനപ്രീതി നേടുകയുണ്ടായി. 180 രാജ്യങ്ങളിലായി നാലരലക്ഷത്തിലധികം പേര്‍ പ്രതിദിനം ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്.
കൊങ്കണി ഭാഷ ഭവനങ്ങളിലും സ്കൂളുകളിലും ആരാധനക്രമത്തിലുമടക്കം സാധ്യമായ എല്ലായിടത്തും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് പ്രസംഗമധ്യേ റോയ് കാസ്റ്റലിനോ അഭിപ്രായപ്പെട്ടു. കൊങ്കണി ഭാഷയ്ക്കും ആ സമൂഹത്തിനും വേണ്ടി കത്തോലിക്കാ അസോസിയേഷന്‍ നടത്തുന്ന പ്രയത്നങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.

logo
Sathyadeepam Online
www.sathyadeepam.org