കൊട്ടിയൂര്‍ സംഭവം ഗുരുതരമായ തെറ്റ് – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതു ഗുരുതരമായ തെറ്റാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തിന്‍റെ നിയമങ്ങള്‍ക്കനുസരിച്ചു കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ നടപടികള്‍ സ്വീകരിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ബാലപീഡനക്കേസുകളില്‍ സഭ ഇരയുടെ കൂടെ നില്‍ക്കണം എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം മാനന്തവാടി രൂപതയുടെയും നിലപാടാണെന്നും ഫാ. റോബിന്‍ വടക്കഞ്ചേരില്‍ ഉള്‍പ്പെട്ട ബാലപീഡനക്കേസില്‍ രൂപത എന്നും ഇരയുടെ കൂടെത്തന്നെ നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം വ്യക്തമാക്കി. കുറ്റങ്ങള്‍ ചെയ്യുന്നവര്‍ നിയമപരമായി ശിക്ഷാനടപടികള്‍ക്ക് വിധേയരാകുക തന്നെ വേണം. ഇപ്പോള്‍ അറിയപ്പെട്ടവര്‍ കൂടാതെ ഇനിയുണ്ടെങ്കില്‍ അവരും നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരപ്പെടണം. അതിനെല്ലാം രൂപതയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. അതേ സമയം നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ല.
വൈദികരുടെ ഇടയില്‍ ബാലപീഡനകേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രൂപത സ്വീകരിക്കും. അതിനായി ഇപ്പോള്‍ നിലവിലുള്ള കമ്മിറ്റി അല്‍മായര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിപുലീകരിക്കും. പരാതിക്കാരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ ഈ സമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദികസമൂഹത്തിന്‍റേയും പാസ്റ്ററല്‍ കൗണ്‍സിലിന്‍റേയും അടിയന്തിരയോഗങ്ങള്‍ ഉടന്‍ ചേരുന്നതാണെന്നും പ്രസ്താവനയില്‍ ബിഷപ് പൊരുന്നേടം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org