സംഘകൃഷി പ്രോത്സാഹന പദ്ധതിയുമായി കെ.എസ്.എസ്.എസ്

സംഘകൃഷി പ്രോത്സാഹന പദ്ധതിയുമായി കെ.എസ്.എസ്.എസ്

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സംഘകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബബിത റ്റി. ജെസ്സില്‍, തോമസ് കോട്ടൂര്‍, ജോസ് എം.യു, ആലീസ് ജോയി, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം കാര്‍ഷിക സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലാസിം സംഘടനയുമായി സഹകരിച്ച് നടപ്പലാക്കുന്ന കാര്‍ഷിക സമുദ്ധാരണ പദ്ധതിയുടെ ഭാഗമായി കര്‍ഷകസംഘങ്ങള്‍ക്ക് സംഘകൃഷി പ്രോത്സാഹനത്തിന് സബ്‌സിഡിയോടൊപ്പം പലിശ രഹിത വായ്പയുമായി ധനസഹായം ലഭ്യമാക്കി. കോട്ടയം ജില്ലയിലെ പാലത്തുരുത്ത്, പുതിയ കല്ലറ, എസ്.എച്ച് മൗണ്ട്, മറ്റക്കര, അറുനൂറ്റിമംഗലം എന്നീ ഗ്രാമങ്ങളിലെ കര്‍ഷക സംഘങ്ങള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒറ്റയ്ക്കും കൂട്ടായ പരിശ്രമങ്ങളിലൂടെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ഭക്ഷ്യസുരക്ഷ കൈവരിക്കുവാനും കഴിയണമെന്നും കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ നേടിയെടുത്ത് മികച്ച ഉത്പാദനം സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. കപ്പ, വാഴ, പച്ചക്കറി, നെല്‍കൃഷി തുടങ്ങിയവയ്ക്കാണ് ധനസഹായം ലഭ്യമാക്കിയത്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിലുള്ള മറ്റ് കര്‍ഷക സംഘങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org