ലഹരിവിരുദ്ധ പോരാട്ടം സഭയുടെ ശ്രേഷ്ഠമായ പ്രേഷിതപ്രവര്‍ത്തനം

സഭയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രേഷിതപ്രവര്‍ത്തനമാണ് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ആഗോള ലഹരിവിരുദ്ധ ദിനത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനനന്മ ആഗ്രഹിക്കുന്നവരെല്ലാം ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരണം. മദ്യവിരുദ്ധ പോരാട്ടങ്ങള്‍ സഭ തുടരും. സഭയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രേഷിത പ്രവര്‍ത്തനമാണിത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളും സര്‍ക്കാരും ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുത്താന്‍ യഞ്ജം തുടരണം. ഇത് ധര്‍മ്മ സമരമാണ്. സമൂഹത്തിന്‍റെ ധാര്‍മിക നിലവാരം ഉയര്‍ത്താന്‍ ഈ പോരാട്ടം അനിവാര്യമാണ്. പുതിയ തലമുറ പരീക്ഷിക്കാന്‍ വേണ്ടി പോലും ലഹരിവഴികള്‍ ഒരിക്കലും തേടരുത്. പെണ്‍കുട്ടികള്‍ അറിഞ്ഞുകൊണ്ട് മദ്യപനെ വിവാഹം കഴിക്കരുത് എന്നും കര്‍ദിനാള്‍ തുടര്‍ന്നു പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി കൊണ്ടുവന്ന ദീപശിഖയില്‍ നിന്നുമാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഹൈബി ഈഡന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍, വരാപ്പുഴ വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, സിസ്റ്റര്‍ നീലിമ സി.എസ്.എസ്.ടി, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. പോള്‍ കാരാച്ചിറ, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ആന്‍റണി ജേക്കബ് ചാവറ, ഷൈബി പാപ്പച്ചന്‍, സിസ്റ്റര്‍ ആന്‍ സി.എസ്.എസ്.ടി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org