ഐക്യം തേടുന്ന സഭ

ഫാ. ലൂക്ക് പൂത്തൃക്കയില്‍, മടമ്പം, കണ്ണൂര്‍

വള്ളിയാനിപ്പുറത്തച്ചന്റെ കാലികപ്രസക്തവും പ്രൗഢോജ്ജ്വലവുമായ ലേഖനം വായിച്ചു. ഐക്യത്തിന്റെ സഭ അനൈക്യത്തിന്റെ സഭയായി രൂപപ്പെടുന്നതിന്റെ വേദന വായനക്കാര്‍ക്കുണ്ടാകുന്നുണ്ട്. അനൈക്യത്തിന്റെ ആത്മാവു സഭയുടെ സാക്ഷ്യത്തെ ബലഹീനപ്പെടുത്തുകയാണ്.

അനൈക്യത്തിന്റെ ദുരന്തഫലങ്ങള്‍ ക്രൈസ്തവസഭയെ വെട്ടിമുറിക്കുകയാണ്. ഓരോ സഭാസമൂഹവും അവരവരുടെ മാത്രം വളര്‍ച്ചയില്‍ ഊന്നല്‍ കൊടുക്കുമ്പോള്‍ സ്വന്തമായ ചരിത്രവും ലിറ്റര്‍ജിയും ദൈവശാസ്ത്രവും പാരമ്പര്യങ്ങളും നിയമങ്ങളും മുറുകെപ്പിടിച്ചു സഭയുടെ സാര്‍വലൗകികതയെ ഇല്ലാതാക്കുകയാണ്. വൈവിദ്ധ്യങ്ങള്‍ പര്‍വതീകരിക്കപ്പെട്ടു. സീറോ-മലബാര്‍സഭയില്‍ അനൈക്യത്തിന്റെ കാരണം ലിറ്റര്‍ജിതന്നെയാണ്. കുര്‍ബാനയര്‍പ്പണം അന്നുമുതല്‍ ജനാഭിമുഖമോ അള്‍ത്താരാഭിമുഖമോ ആയി. ലേഖകന്‍ പറഞ്ഞത് അത് അങ്ങനെതന്നെ തുടര്‍ന്നുകൊള്ളട്ടെ എന്നാണ്. എന്നാല്‍ അതിനും ഒരു എതിര്‍സാക്ഷ്യമുണ്ട്. സഭകളില്‍ ഐക്യമുണ്ടാക്കാന്‍ ആരംഭിച്ച എക്യുമെനിക്കല്‍ പ്രസ്ഥാനം ചര്‍ച്ചകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും മാത്രം ഒതുങ്ങിപ്പോയി. പദവികളിലോ ലിറ്റര്‍ജിയിലോ അച്ചടക്കത്തിലോ അല്പംപോലും വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകുന്നില്ല. എക്യുമെനിസം ഒരുതരം അഡ്ജസ്റ്റുമെന്റായി. പരസ്പരം കലഹിക്കാതിരിക്കാനുള്ള ഒരു സഹിഷ്ണുതാമന്ത്രം മാത്രമായി. കുര്‍ബാനയിലെ ഐക്യവും പ്രേഷിതാഭിമുഖ്യവും കൂട്ടിയാല്‍ സഭയിലെ ഐക്യം ശക്തിപ്പെടാന്‍ സാദ്ധ്യത കൂടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org