സെബാസ്റ്റ്യന്‍ ജോസ്
കുറേക്കാലമായി ജോസ് ആന്‍റണിയുടെ നോവല്‍ സത്യദീപത്തില്‍ വന്നിട്ട്. അദ്ദേഹത്തിന്‍റെ തൂലികയില്‍നിന്നും പിറന്നുവീണ പല കൃതികളും വെളിച്ചം കണ്ടത് സത്യദീപത്തിലൂടെയാണല്ലോ. ഇപ്പോള്‍ വീണ്ടും ഒരു കുടുംബകഥയുമായി അദ്ദേഹം വന്നിരിക്കുന്നു. 22 ലക്കം പിന്നിട്ട ആയുഷ്ക്കാലം വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന നോവലാണ്. 90-കളില്‍ തുടങ്ങിയ ആഗോളവത്കരണത്തോടെ കേരളീയ സമൂഹത്തിനുണ്ടായ മാറ്റങ്ങള്‍ ഗൗരവപൂര്‍ണമായ പഠനം അര്‍ഹിക്കുന്നുണ്ട്. എങ്കിലും ഈ വിഷയത്തെ മുന്‍നിര്‍ത്തിയുള്ള കൃതികള്‍ മലയാളഭാഷയില്‍ ഉണ്ടോ എന്ന് സംശയം.
മിടുക്കരായ കുഞ്ഞുങ്ങള്‍ക്ക് എസ്എസ്എല്‍സി കഴിഞ്ഞാല്‍ പിന്നെ 'പാലായില്‍' തറയ്ക്കപ്പെടാനാണല്ലോ യോഗം. ആഗോളവ്യവസായികള്‍ക്കു സമര്‍പ്പിക്കാനായി ഇറച്ചിക്കോഴികളെപ്പോലെ വളര്‍ത്തിയെടുക്കപ്പെടുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നത് സ്വന്തം ബാല്യവും സ്വപ്നങ്ങളും മാത്രമല്ല പലപ്പോഴും സ്വന്തം ജീവിതം തന്നെയാണെന്ന് മനസ്സിലാക്കാന്‍ നാം വൈകിപ്പോയി. സാമ്പത്തികസ്ഥിതി അനുസരിച്ചു കുട്ടികളെ ഡോക്ടര്‍, എഞ്ചിനീയര്‍, നഴ്സ് എന്നിങ്ങനെ മൂന്നോ നാലോ തൊഴില്‍ മേഖലകളിലേക്ക്, പലപ്പോഴും ബലമായി ത്തന്നെ, തളളിവിടുകയാണ് ശരാശരി മലയാളിയുടെ രീതി. ഇതിന്‍റെ സാമൂഹ്യമായ പ്രത്യാഘാതങ്ങളേപ്പറ്റി ഉറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന 'ആയുഷ്ക്കാല'ത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.