കോവിഡാനന്തര സഭ : വെല്ലുവിളികളും സാദ്ധ്യതകളും

കോവിഡാനന്തര സഭ : വെല്ലുവിളികളും സാദ്ധ്യതകളും

ഫാ. കെ.എം. ജോര്‍ജ്ജ് എസ്.ജെ.

ഈസ്റ്റര്‍വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ് അവതാരകന്‍. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന് "പലരും" ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിറ്റോളം നീണ്ടുനിന്നു ആ പ്രകടനം. 'നമ്മുടെ സഭ'യുടെ നിയമം പലവട്ടം ഉദ്ധരിച്ച് ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്. കേരള സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്‌നമിതാണോ? അതോ കൊറോണവൈറസ് കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സൂചനയാവുമോ അത്? 18,800-ഓളം ക്യാമ്പുകളിലായി താമസിച്ചിരുന്ന 3.3 ലക്ഷം മറുനാടന്‍ മലയാളികളെ ഓര്‍ത്തിട്ടാണോ ഇത്തരമൊരു പ്രശ്‌നം അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു തോന്നിയത്? ഭാരതമൊട്ടാകെ നാലുകോടിയോളം വരുന്ന തൊഴിലാളികളും കുടുംബങ്ങളും നിലനില്പിനു വേണ്ടി പോരാടുന്നിടത്ത് വെറും ന്യൂനപക്ഷമായ ഒരു മനുഷ്യവര്‍ഗ്ഗത്തിന്റെ സാങ്കല്പിക പ്രശ്‌നങ്ങളെ പൊക്കിപ്പിടിക്കുന്നതു ന്യായമാണോ?

കോവിഡ് 19 മനുഷ്യജീവിതത്തെ ആകെ തകിടം മറിച്ചിരിക്കുകയാണ്. മുതിര്‍ന്ന അപ്പനമ്മമാരെ മക്കളില്‍നിന്നും, കൊച്ചുമക്കളില്‍ നിന്നും അകറ്റി, അയല്‍വക്കക്കാരെ ദൂരെ നിര്‍ത്തി, സാമൂഹ്യദൂരം (ശാരീരികം എന്നതാണു ശരിയായ ഉപയോഗം) പാലിച്ച്, സ്‌നേഹപ്രകടനങ്ങള്‍ – മുത്തവും ആലിഗനവുമൊക്കെ നിരോധിക്കപ്പെട്ട്, വ്യക്തി സാമൂഹ്യ-ജീവിതത്തില്‍ മാത്രമല്ല, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, മതപര തലങ്ങളിലെല്ലാം അചിന്തനീയമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സര്‍വ്വ വ്യാപകമായ പട്ടിണി ലോകത്തെ തുറിച്ചു നോക്കുന്നു. കൊറോണ വൈറസിന്റെ വര്‍ഗ്ഗ വിവേചനം വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്നവരെ, രോഗികളെ, അഗതികളെ, വൈറസിനെതിരെ യുദ്ധം ചെയ്യുന്ന മുന്‍നിര പ്രവര്‍ത്തകര്‍ ഒക്കെയാണ് ഏറ്റവും കൂടുതലായി ആക്രമിക്കപ്പെടുന്നത്. കൊടികുത്തി വാണിരുന്ന ആഗോളീകരണം കൊടിതാഴ്ത്തി ഇടുങ്ങിയ ദേശീയ വാദങ്ങളിലേക്കു ചുരുങ്ങികൂടുന്നു. ചുരുക്കത്തില്‍ എല്ലായിടത്തും ഒരു 'പുതിയ സാധാരണത്വം' (A new normal) ഉരുത്തിരിയുകയാണ്. എന്താണ് നാളെയുടെ രൂപം എന്നാര്‍ക്കും അറിയില്ല. ഈ സാഹചര്യത്തില്‍ ക്രിസ്തീയ സഭകള്‍ക്ക് പ്രത്യേകിച്ചും കത്തോലിക്കാ സഭയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ പറ്റി ഒരു പ്രാഥമിക പരിചിന്തനം നടത്തുകയാണ്. അവസാന വാക്കുകളല്ല, ചിന്തിച്ചും, സംസാരിച്ചും, പ്രവര്‍ത്തിച്ചും തുടങ്ങേണ്ട ഒരു മേഖലയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണുദേശം. പലയിടങ്ങളിലും തുടങ്ങി കഴിഞ്ഞ സംവാദങ്ങളുടെ ശൃംഖലയില്‍ ഒരു കണ്ണിയാവാനും സാധിക്കണമെന്നാണാഗ്രഹം.

ഉയരുന്ന ചോദ്യങ്ങള്‍

കോവിഡ് 19 തേരുവാഴുന്ന കാലത്തുയരുന്ന ചില വിശ്വാസ പ്രശ്‌നങ്ങളുണ്ട്. 'എവിടെ നിങ്ങളുടെ സ്‌നേഹിക്കുന്ന പരിപാലിക്കുന്ന ദൈവം?' കണ്ണീരു നിറഞ്ഞ പ്രാര്‍ത്ഥനകള്‍ക്ക് എന്തു ഫലം? ദേവാലയങ്ങള്‍ അടച്ചിട്ടതു കൊണ്ടോ, ബലിയര്‍പ്പണവും, ആരാധനാ ചടങ്ങുകളും നിര്‍ത്തിവച്ചതുകൊണ്ടോ കാര്യമായിട്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? എവിടെപോയി നിങ്ങളുടെ ധ്യാനകേന്ദ്രങ്ങള്‍, ആഘോഷങ്ങള്‍, നേര്‍ച്ച കാഴ്ചകള്‍? എല്ലാം ഒരുക്കും, നെഴ്‌സുമാര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും, പൊതു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അപ്പുറം എവിടെ വിശുദ്ധര്‍? ഇതേപോലെ ഒരായിരം ചോദ്യങ്ങള്‍ വ്യക്തികളുടെ മനസ്സിലും, കുടുംബങ്ങളിലും, മാധ്യമങ്ങളിലും ഉയരുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കണം ഇനിയങ്ങോട്ടുള്ള സഭയുടെ സുവിശേഷ പ്രഖ്യാപനം.

സുവിശേഷപ്രഘോഷണത്തിന്റെ മാനങ്ങള്‍

'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന കല്പന ഈ പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ ജീവിക്കാം എന്നതാണു പ്രശ്‌നം. ആദ്യമേ തന്നെ പുതിയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും, ക്രിയാത്മകമായി പ്രതികരിക്കാനുമുള്ള തയ്യാറെടുപ്പാണാവശ്യം. കൊറോണ എന്ന മാരക പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ മനസ്സിലാക്കുക അത്യാവശ്യമാണ്. ഒരുപക്ഷേ, ഈ കാലഘട്ടത്തില്‍ അതിനു തടസ്സമായി നില്‍ക്കുന്ന ഒട്ടനവധി അന്ധവിശ്വാസങ്ങളും, അറിവുകേടുകളും, മൗലികവാദ പ്രതികരണങ്ങളും സര്‍വ്വവ്യാപിയാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങി, മതനേതാക്കളും അത്തരം ഒരു അശാസ്ത്രീയ പാത പിന്‍തുടരുമ്പോള്‍ ഓരോ വ്യക്തിയും, കൂട്ടായ്മകളും ശാസ്ത്രത്തിനു നിരക്കുന്ന പാഠങ്ങള്‍ പഠിക്കാനും, പങ്കുവയ്ക്കാനും തയ്യാറാകണം. മാസ്‌ക് നിര്‍ബന്ധമാണോ, പുറത്തു പോകാതിരിക്കണമോ, കടകള്‍ തുറക്കണ്ടേ? എന്ന പ്രായോഗിക ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരങ്ങള്‍ കണ്ടെത്താനും പ്രചരിപ്പിക്കാനുമാവണം.

ഒപ്പം തികച്ചും കൂര്‍മ്മതയോടെ നിരീക്ഷിക്കേണ്ട ഒരു സാഹചര്യമാണ് സമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകള്‍. ഭാരതത്തിന്റെ ഉദാഹരണമെടുക്കാം. കൊറോണ വൈറസ് മാരകമായി ഈ നാടിനെ ബന്ധിക്കുമ്പോള്‍, അതിനെതിരെ സര്‍വ്വശക്തിയും സമാഹരിച്ച് എല്ലാവരും ഒത്തുപ്രവര്‍ത്തിക്കണം എന്ന് നേതാക്കന്മാര്‍ ആഹ്വാനം ചെയ്യുമ്പോള്‍, സമാന്തരമായി നടക്കുന്ന ചില അപകടകരമായ നീക്കങ്ങളും ശ്രദ്ധിക്കണം. ഉദാഹരണത്തിന് മതസ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍, പ്രത്യേകിച്ചും ന്യൂനപക്ഷ വിശ്വാസ സമൂഹങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അഭംഗുരം തുടരുകയാണ്. മെയ് മാസം മൂന്നാം തീയതിയിലെ ഒരു റിപ്പോര്‍ട്ടിന്‍പ്രകാരം ജാര്‍ഘണ്ട് സംസ്ഥാനത്ത് നാലു വര്‍ഷം ക്രിസ്ത്യാനിയായി ജീവിച്ച ഒരു കുടുംബത്തെ ബലാല്‍ക്കാരമായി 'ഘര്‍വാപസി' നടത്തിയിരിക്കുന്നു. നേരിട്ടറിയാവുന്ന ഒരനുഭവം കൂടി. ഒരു ആദിവാസി ഗ്രാമത്തില്‍ പതിവുപോലെ ഞായറാഴ്ച ബലി അര്‍പ്പിക്കാന്‍ എത്തിയ കത്തോലിക്കാ പുരോഹിതനെ ഒരു കൂട്ടം ആള്‍ക്കാര്‍ തടഞ്ഞു. മര്‍ദ്ദിക്കാ നൊരുങ്ങി. നിര്‍ബന്ധമായി പിടിച്ച് ആ പുരോഹിതനെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു, 'ഇയാള്‍ മതം മാറ്റാന്‍ വന്നതാണ്, ജയിലിലടയ്ക്കണം' എന്ന അട്ടഹാസവുമായി. നിജസ്ഥിതി അറിയാമായിരുന്നിട്ടും പോലീസ് പുരോഹിതനോട് തട്ടിക്കയറുകയും, അവിടെ നിന്നു രക്ഷപ്പെടുകയാണു നല്ലതെന്നു പറയുകയും ചെയ്തു. പാവം പുരോഹിതന്‍ ഏറെ പാരമ്പര്യമുള്ള ആ ആദിവാസി സഭാ സമൂഹത്തിന് അര്‍ഹമായ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനു സാക്ഷിയായി മടങ്ങേണ്ടിവന്നു.

തെക്കേ ഇന്ത്യയല്ല, ഭാരതം എന്നു തിരിച്ചറിയാന്‍ പലരും വൈകുന്നു. ഇവിടെ കാണുന്ന ആരാധനാ സ്വാതന്ത്ര്യം ഇന്നു ഭാരതം മുഴുവനുമില്ല എന്നറിയാവുന്നിടത്തും പരസ്യമായി പറയാന്‍ മടിക്കുന്നു. USCIRF എന്ന സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്‍ പ്രകാരം ഭാരതം മത സ്വാതന്ത്ര്യത്തില്‍ ഏറ്റവും പിന്നാക്കം പോയ പതിമൂന്നു രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു (ഭാരത സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചു.) പക്ഷേ, വടക്കേ ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരു ന്യൂനപക്ഷ വിശ്വാസിയോടും ചോദിച്ചുകൊള്ളൂ. അവര്‍ പറയും യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ സാദ്ധ്യതകള്‍ എന്തായിരിക്കും?

സാമ്രാജ്യ വല്‍ക്കരണത്തിന്റെ (Generalisation) അപകടമുണ്ടെങ്കിലും, രണ്ടു പ്രധാന പ്രതികരണങ്ങളാണു സഭയില്‍ ഇന്നു കാണപ്പെടുന്നത്. ഒന്ന്, മൗലിക സ്വഭാവമുള്ള വ്യാഖ്യാനം. നമ്മളെന്തിനു ഭയപ്പെടണം, വചനം ധൈര്യമായി പ്രസംഗിക്കണം. പീഡനങ്ങള്‍ സഹിക്കണം തുടങ്ങി വാശിയോടെ പരമ്പരാഗത മിഷനറി പ്രവര്‍ത്തനം തുടരാനുള്ള പ്രവണത. രണ്ട്, പിന്‍വലിക്കുന്ന പ്രതികരണം. സ്ഥാപനങ്ങളിലേക്കും (ഇപ്പോള്‍ സ്ഥാപനങ്ങള്‍ നടത്തുന്നതിലും വലിയ തടസ്സങ്ങള്‍ സര്‍ക്കാരുകള്‍ സൃഷ്ടിക്കുന്നു എന്നതും പരമാര്‍ത്ഥം), 'സുരക്ഷിതമായ പ്രവര്‍ത്തനങ്ങളിലേക്കും പിന്‍വലിഞ്ഞ്, കുറെയൊ ക്കെ പ്രാര്‍ത്ഥനയും, ചര്‍ച്ചയും, വായനയുമൊക്കെയായി ഒതുങ്ങുക. ചുരുക്കം ചിലരെങ്കിലും ഈ രണ്ടു വഴികളില്‍നിന്നു മാറി നടന്ന് പ്രസ്താവനകളിലൂടെയും, മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും, കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങളിലൂടെയും, വിശ്വാസ സ്ഥിരീകരണത്തിനും, നീതിയുടെ സ്ഥാപനത്തി നും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അവരുടെ എണ്ണം പരിമിതമാണ്. ഈ സാഹചര്യത്തിലും കൂടിയാണ് സുവിശേഷവത്കരണത്തിന്റെ വഴികള്‍ നാം അന്വേഷിക്കേണ്ടത്.

ജീവിതമാതൃക സുവിശേഷമാകണം

ആദിമക്രിസ്ത്യാനികളുടെ ജീവിതമാതൃകയാണ് സുവിശേഷ വല്‍ക്കരണത്തിന്റെ ഏറ്റവും തീവ്രമായ ചാലകശക്തിയായി മാറിയത്. "അവര്‍ ദൈവത്തെ സ്തുതിക്കയും എല്ലാ മനുഷ്യരുടെയും സംതൃപ്തിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരിക്കുന്നു" (നടപടി 2:47). പങ്കുവയ്ക്കാനും, സ്‌നേഹിക്കാനും, സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി മരിക്കാനും തയ്യാറാകുന്ന ഒരു സമൂഹത്തെ കണ്ടാണ് ക്രിസ്തീയവിശ്വാസം മറ്റുള്ളവര്‍ മനസ്സിലാക്കിയത്. പഠനങ്ങളും, വ്യാഖ്യാനങ്ങളും, തര്‍ക്കങ്ങളും ഒക്കെ പിന്നീടാണു വന്നത്. ഒരുപക്ഷ, ഒരു നവസുവിശേഷവല്‍ക്കരണം വിജയം കാണണമെങ്കില്‍, പ്രത്യേകിച്ചും കോവിഡാനന്തര കാലഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന വിശ്വാസ വെല്ലുവിളികള്‍ നേരിടണമെങ്കില്‍ ക്രിസ്ത്യാനികളുടെ ജീവിതശൈലികള്‍ക്കു മാറ്റം വരണം, വ്യക്തി, കുടുംബ, സമൂഹ, ജീവിതങ്ങളില്‍, സാമൂഹ്യരാഷ്ട്രീയ ഇടപെടലുകളില്‍, സാമ്പത്തിക ഇടപാടുകളില്‍, സാംസ്‌കാരിക സമീപനങ്ങളില്‍, സ്‌നേഹവും ത്യാഗവും അനുകമ്പയും മുഖമുദ്രകളായി മാറണം.

സേവനപാതയിലൂടെ…

മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം അസന്നിഗ്ദ്ധമായി പറഞ്ഞുവയ്ക്കുന്ന ലളിതവും അതേസമയം സങ്കീര്‍ണ്ണവുമായ സന്ദേശം ക്രിസ്തീയജീവിതത്തിന്റെ ഉരകല്ലാണ്. സേവനത്തിന്റെ വഴികളാണു ക്രിസ്ത്യാനികള്‍ക്കു തുറന്നു കിടക്കുന്നത്. ദൈവസ്‌നേഹം, യേശുവിലൂടെ തീവ്രമായി അനുഭവിക്കുന്ന, ആ അനുഭവത്തെ, ഒരേ സമയം മധുരതരവും, വേദന നിറഞ്ഞതുമായ, മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്ന ഒരു സേവന പാത. കോവിഡ് 19-നെതിരായി പ്രവര്‍ത്തിക്കാനിറങ്ങിയതില്‍ ഏറ്റവും പ്രശംസ കിട്ടിയത് മുന്‍നിര പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും നെഴ്‌സുമാര്‍ക്കുമാണല്ലോ. അതിലൊരു നല്ല ശതമാനവും ക്രിസ്ത്യാനികളാണെന്നത് അഭിമാനാര്‍ഹവും അനുകരണാര്‍ഹവും തന്നെ. അതേ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനമായിരുന്നു ക്രിസ്തീയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും, സഹകരണത്തിലുമായി, ഏറ്റവും സഹിക്കുന്നവര്‍ക്കായി ഭക്ഷണം മരുന്ന് എന്നിവ എത്തിച്ചു കൊടുത്തത്. ഒട്ടനവധി ഉദാഹരണങ്ങളുണ്ട്: ബാംഗ്ലൂരില്‍ ജസ്വിറ്റുകാര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുമായി കൈചേര്‍ത്തു നടത്തിയ സേവനം കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രശംസ നേടിയെന്നത് സ്തുത്യര്‍ഹമായ ഒരുദാഹരണം. എല്ലാ രൂപതകളും, സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും വളരെ ക്രിയാത്മകവും, സാഹസത്തോടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അരികിലെത്തിയിട്ടുണ്ട്.
ഇതല്ലേ ക്രിസ്ത്യാനികളുടെ മുന്നോട്ടുള്ള പാത? നമ്മള്‍ ചെയ്യുന്ന എല്ലാറ്റിലും സേവനത്തിന്റെ, ത്യാഗത്തിന്റെ, പാവപ്പെട്ടവരോടു കൂടെയുള്ള അനുഗമനത്തിന്റെ തെളിവുകള്‍ കാണിക്കാനാവണം. ഇന്നുള്ള 'പണമുണ്ടാക്കാനുള്ള വ്യഗ്രതകള്‍' എന്ന ആരോപണങ്ങളെ ചെറുക്കാനുള്ള വഴിയും ഇതുതന്നെയല്ലെ? ഒപ്പം പള്ളി ഹാള്‍ പണികള്‍ നിര്‍ത്തിവച്ച് ഉള്ള സ്വത്തുക്കള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി അതു ജാതി, വര്‍ഗ്ഗ, ലിംഗ ഭേദമില്ലാതെ, പങ്കുവയ്ക്കാനുള്ള ഒരു ആര്‍ജ്ജവത്വം ക്രിസ്ത്യന്‍ സഭകള്‍ക്കുണ്ടാവുമോ?

ആരാധനാജീവിതം

കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെടുന്ന ഒരു മേഖലയാണ് ക്രിസ്തീയ ആരാധനാജീവിതം. ഒരു ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍, ഏറെ അത്ഭുതങ്ങള്‍ക്കും, രോഗശാന്തിക്കും, സാക്ഷ്യം വഹിച്ച ഒരു വ്യക്തി പനി വന്നപ്പോള്‍ ആശുപത്രിയില്‍ പ്രവേശിച്ചു എന്നത് വലിയ വാര്‍ത്തയാക്കി മാറ്റി. "ദൈവത്തിന്റെ വിശ്വാസ്യത ഇല്ലാതാകുന്ന കാലം", "വത്തിക്കാനില്‍ കുര്‍ബാന ചെല്ലാത്തതു കൊണ്ട് ലോകം അവസാനിക്കില്ല; ലോകരേ" തുടങ്ങി പോകുന്ന ചിലമ്പുകള്‍ മറുവശത്ത്. ഏറെ പേര്‍ക്ക് ഏറ്റവും പ്രകടവും വൈകാരികവുമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന മാനങ്ങളിലൊന്നാണ് വൈറസ് താറുമാറാക്കിയ ആരാധനാജീവിതം. വിശുദ്ധ ആഴ്ചയുടെ പാവനതയും, അനിവാര്യതയും എല്ലാം കാറ്റില്‍ പറപ്പിച്ച് ഈ വൈറസ് കീഴടങ്ങി ക്കഴിയുമ്പോള്‍ നാം പരമ്പരാഗത ശൈലികളിലേയ്ക്ക്, പ്രത്യേകിച്ച് സ്ഥാപന കേന്ദ്രീകൃതമായ ആരാധനയിലേക്ക് മടങ്ങണോ, അതോ വ്യക്തി കേന്ദ്രീകൃതവും കുടുംബ കേന്ദ്രീകൃതവുമായ പ്രാര്‍ത്ഥനാ രീതികളിലേക്ക് ശ്രദ്ധ തിരിക്കണമോ? 'ആത്മാവിലും സത്യത്തിലും' ഉള്ള ആരാധനയുടെ അവസ്ഥ വ്യാപ്തികള്‍ തേടേണ്ട കാല മായില്ലേ?

ഒരു കാലത്ത് കത്തോലിക്കാ രാജ്യങ്ങളെന്ന് അവകാശപ്പെട്ടിരുന്ന യൂറോപ്പും മറ്റു പ്രദേശങ്ങളും ഇന്നു പ്രാര്‍ത്ഥിക്കാന്‍ പഠിക്കാനായി പോകുന്നത് ഹിന്ദു, ബുദ്ധ ആശ്രമങ്ങളിലേക്കാണ്. ആള്‍ ദൈവങ്ങളുടെ അടുത്തേയ്ക്കാണ്. ഗുരുക്കന്മാരുടെ അടുത്തേയ്ക്കാണ്. വ്യക്തിഗതമായും, കൊച്ചു കൂട്ടായ്മകളിലുമായുള്ള പ്രാര്‍ത്ഥനാ രീതികള്‍ കൂടുതല്‍ ബലപ്പെടുത്താനുള്ള ഒരു ക്ഷണമല്ലേ ഈ കാലഘട്ടം, ശബ്ദായമാനമായ, വാചിക മുഖ്യമായ, പ്രദര്‍ശനപരമായ പ്രാര്‍ത്ഥനാ-ആരാധനാ രീതികളില്‍ നിന്നും അല്പം മാറി, ഓരോ വ്യക്തിയും ഓരോ കുടുംബവും പ്രാര്‍ത്ഥനയില്‍ വളരുന്ന ഒരു ലക്ഷ്യം മുന്‍പില്‍ വയ്ക്കാനാവുമോ? കുടുംബങ്ങളെ പ്രാര്‍ത്ഥനാലയങ്ങളാക്കി മാറ്റുന്ന പ്രക്രിയകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവുമോ?

പൊതു ആരാധനയുടെ ലക്ഷ്യമെന്തായിരുന്നിരിക്കണം? കുടംബങ്ങളുടെ അനുഭവങ്ങളെ വ്യക്തികളുടെ അനുഭവങ്ങളെ ആഘോഷിക്കുന്ന ഇടങ്ങളാക്കി മാറ്റാനാവുമോ? പ്രസംഗങ്ങള്‍ക്ക് ഒരവധി കൊടുക്കുക. അല്ലെങ്കില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം എങ്കിലും അനുസരിക്കുക. ഒരു പ്രസംഗവും പത്തു മിനിട്ടില്‍ കൂടരുത്. പകരം ജനങ്ങളുടെ വേദനകള്‍, പ്രാര്‍ത്ഥനാനുഭവങ്ങള്‍, സേവനാനുഭവങ്ങള്‍ ഒക്കെ പങ്കുവയ്ക്കാനൊരിടം സൃഷ്ടിക്കുമോ? പൗരോഹിത്യ കേന്ദ്രീകൃതമല്ലാത്ത, പുരോഹിതന്‍ ഒരു ആനിമേറ്ററും ഗുരുവുമായി മാറുന്ന, ഒരു പങ്കാളിത്ത സഭ ഉരുത്തിരിയാന്‍ ഈ വൈറസ് കാലം ഒരു നിമിത്തമാവുമോ? അടിസ്ഥാനപരമായ മനോഭാവ മാറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഇതൊക്കെ നടക്കുകയുള്ളൂ. സാധാരണ ജനത്തിന്റെ ആദ്ധ്യാത്മികാനുഭവങ്ങളുടെ വില തിരിച്ചറിയണം. അവയാണു സഭയുടെ ഏറ്റവും ആഴത്തിലുള്ള അടിത്തറ എന്നും അറിയണം. തങ്ങളുടെ ആദ്ധ്യാത്മികതയുടെ വലിമ തിരിച്ചറിയാനുള്ള ആത്മവിശ്വാസം ഓരോ വിശ്വാസിയിലും വളരണം.

ഒരു ട്രോളിവിടെ സംഗതമാവുന്നു.
പിശാച് ദൈവത്തോട്, "നിന്റെ പള്ളികളെല്ലാം ഞാനടപ്പിച്ചു."
ദൈവം പിശാചിനോട്, "നീ പള്ളികള്‍ അടപ്പിച്ചപ്പോള്‍ എല്ലാ വീടുകളും ഞാന്‍ ദേവാലയമാക്കി!"

നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍

നീതിയും വിശ്വാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നത് എല്ലാവര്‍ക്കുമറിയാം. എന്നാലും, നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നതിനു കാരണങ്ങള്‍ പലതാണ്. പലപ്പോഴും എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നറിവില്ലായ്മയാണ്. സഭയുടെ സാമൂഹിക പഠനങ്ങളെപ്പറ്റിയുള്ള തികച്ചും സങ്കടകരമായ അജ്ഞതയാണ്. ചിലപ്പോഴെങ്കിലും, നീതിക്കുവേണ്ടി ഇറങ്ങി പുറപ്പെട്ടാലുണ്ടാവുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്ത് പിന്‍വാങ്ങുന്നു. കൊറോണകാലത്ത് നടക്കുന്ന നീതിനിഷേധങ്ങള്‍ ഒട്ടനവധി പേരും കാണാതെ പോകുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍: അതിഥി തൊഴിലാളികളെ ഈ കൊറോണക്കാലത്തു കൈകാര്യം ചെയ്ത രീതികള്‍ അവിശ്വസനീയമായ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു. ഈ മഹാമാരി നടമാടുന്നതിനിടയില്‍ പൗരത്വ ബില്ലിനെ എതിര്‍ത്തവരെ ജയിലിലടക്കുക, സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്നവരെ കസ്റ്റഡിയിലെടുക്കുക, സത്യം തുറന്നു പറയുന്നവരെ രാജ്യദ്രോഹികളായി മുദ്രകു ത്തുക അങ്ങനെ പോകുന്നു നീതി നിഷേധത്തിന്‍ കഥകള്‍. ഇവയുടെ മുമ്പില്‍ 'ഇതൊന്നും നമ്മുടെ കാര്യമല്ല' എന്ന മട്ടില്‍ മാറി നില്‍ക്കുക ക്രിസ്തീയമാണോ? ഒരു ക്രിസ്തീയശിഷ്യനെന്ന നിലയില്‍ ഓരോ വ്യക്തിയും, വിശ്വാസസമൂഹമെന്ന നിലയിലും എങ്ങനെ നീതി നിഷേധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാം എന്ന് അന്വേഷിക്കേണ്ട തല്ലേ?

മതാന്തരസംവാദവും എക്യുമെനിസവും പഴഞ്ചനല്ല

സമകാലീന സഭയില്‍ വളരെ പേരിനു മാത്രമായി മാറിയ പ്രവര്‍ത്തനങ്ങളാണ് സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ മതാന്തര സംവാദവും, എക്യുമെനിസവും. കൊറോണക്കാലത്ത് അവിടെയും ഇവിടെയുമൊക്കെ, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, സഹകരിച്ചുള്ള പ്രവര്‍ത്തനം ഒക്കെ നടന്നിട്ടുണ്ട്. അവയ്ക്ക് ഒരു തീവ്രത വരണം. വിശ്വാസത്തിന്റെയും നീതിയുടെയും ആശങ്കകള്‍ ഏതെങ്കിലും ഒരു വിശ്വാസകൂട്ടായ്മയിലൂടെ, മതവിഭാഗത്തിനോ, സന്നദ്ധ സംഘടനയ്‌ക്കോ, സര്‍ക്കാരിനോ മാത്രമായി പ്രക്രിയകളില്‍ ആവശ്യമായ ഘടകങ്ങളാണ്. ഔദ്യോഗികസഭയ്ക്ക് മതാന്തര സംവാദവും എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളും മുഖ്യധാരാ സുവിശഷ പ്രവര്‍ത്തനങ്ങളുെട ഭാഗമാക്കാനുള്ള ഉള്‍ക്കാഴ്ചയും, വൈദഗ്ധ്യവും ഉണ്ടാവുമോ?

കൃഷിയിലേക്കു മടങ്ങുക

സി.എം.സി. സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ തങ്ങളുടെ എല്ലാ കമ്മ്യൂണിറ്റികളോടും കൊറോണക്കാലത്തും പിന്നീടും 'കൃഷിയിലേക്കു മടങ്ങുക' എന്നൊരു ലക്ഷ്യം പങ്കുവച്ചതായി കേട്ടു. തികച്ചും അഭിനന്ദനാര്‍ഹമായ ഒരു നീക്കമാണത്. തരിശായി കിടക്കുന്ന ഇടങ്ങളിലും, കണ്ടമാനം വെള്ളം ഉപയോഗിക്കുന്ന പുല്‍ത്തകിടികളും, അനാവശ്യമായി ഇന്റര്‍ലോക്കും മറ്റുമിട്ടു വികൃതമാക്കിയ വീടിന്റെ ചുറ്റുപാടുകളെയും കൃഷിയിടങ്ങളാക്കുന്നതില്‍ ഒരു പ്രായോഗികതയുമുണ്ട്, സൗന്ദര്യവുമുണ്ട്. അതിലൊക്കെ ഏറെയായി ഒരു സാക്ഷ്യവും; കൊറോണക്കാലം തരുന്ന ഒരു സ്വതന്ത്ര കാലം, അടച്ചുപൂട്ടിയ കാലം, എങ്ങനെ ക്രിയാത്മകവും ഉപയോഗിച്ചു എന്നതിന്റെ തെളിവുമാകും. ഒപ്പം പ്രകൃതിയോടു നാം ചെയ്ത ചെയ്യുന്ന ക്രൂരതയുടെ ഒരു തരിച്ചടിയാവുമോ ഈ വൈറസും എന്ന ചിന്തയും സജീവമായി നിലനില്‍ക്കുന്നിടത്ത് ഭൂമിയിലേക്ക്, അമ്മയിലേക്ക്, സ്‌നേഹാദരങ്ങളോെട മടങ്ങുന്നതില്‍ കൂടുതല്‍ അര്‍ത്ഥവത്തായി എന്തുണ്ട്?

സ്‌നേഹസന്ദേശത്തിലേക്കു മടങ്ങുക

കോവിഡാനന്തര സഭയുടെ ഏറ്റവും ശക്തമായ മുന്നേറ്റം സ്‌നേഹസന്ദേശം തന്നെയാവണം. വാക്കുകളിലൂടെയല്ല, പ്രവര്‍ത്തികളിലൂടെ. ഈശോസഭയുടെ മുന്‍ ജനറാളായിരുന്ന ഫാദര്‍ അഡോള്‍ ഫോനിക്കോളാസ് ദുരന്തകാലങ്ങളില്‍ ജസ്വിറ്റുമാര്‍ എങ്ങനെ പ്രതികരിക്കണം എന്നൊരു കത്ത് എഴു തുകയുണ്ടായി. അതില്‍ അദ്ദേഹം പറയുന്ന ഏഴു കാര്യങ്ങള്‍ ഏെറ സംഗതമാണിപ്പോഴും. ഒന്ന്, സാന്നിദ്ധ്യം ഉറപ്പു വരുത്തുക. ദുരന്ത ഭൂമിയില്‍ ജനങ്ങളോടൊപ്പം. രണ്ട്, ആത്മീയമായും, പ്രായോഗികമായും പ്രവര്‍ത്തിക്കുക. മൂന്ന്, സഹകരിച്ചു പ്രവര്‍ത്തിക്കുക. നാല്, വിവരങ്ങള്‍ പങ്കുവയ്ക്കുക. അഞ്ച്, അന്തര്‍ദ്ദേശീയ തലത്തിലും ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുക. ആറ്, സുതാര്യതയുണ്ടായിരിക്കുക. ഏഴ്, ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുക.

കൊറോണ വൈറസ് കോവിഡ് 19 വരുത്തിവച്ചിരിക്കുന്ന വിനകള്‍, പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്കും, അനാഥര്‍ക്കും, പൊതുവേ അരികു വല്‍ക്കരിക്കപ്പെട്ടവര്‍ക്കും, വര്‍ണ്ണനാതീതമാണ്. ക്രിസ്തീയ വിശ്വാസികള്‍ സ്‌നേഹകല്പനയനുസരിച്ച് പ്രതികരിക്കുന്നുവെന്നത് സ്തുത്യര്‍ഹം തന്നെ. പക്ഷേ വരുംകാലങ്ങള്‍ ക്രിസ്ത്യാനികളില്‍ നിന്ന് ധീരമായ രക്തസാക്ഷിത്വം പ്രതീക്ഷിക്കുന്നു. ആത്മാന്വേഷണത്തിനും, സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലുള്ള വിശ്വാസവും, പ്രത്യാശയും ഉണ്ടാവട്ടെ എന്നു മാത്രമാണു പ്രാര്‍ത്ഥന.

(ഈശോ സഭയിലെ കേരളാ പ്രോവിന്‍സിന്റെ മുന്‍ പ്രോവിഷ്യലായ ലേഖകന്‍ ഇപ്പോള്‍ സഭയുടെ ജനറല്‍ കൗണ്‍സിലറായും സൗത്ത് ഏഷ്യയുടെ പ്രത്യേക ചുമതലയുള്ള റീജയണല്‍ അസിസ്റ്റന്റായും സേവനം ചെയ്യുന്നു. തിരുവനന്തപുരം ലയോള കോളേജില്‍ സോഷ്യോളജി അദ്ധ്യാപകനായിരുന്നു. ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org