ജയചന്ദ്രന്‍ തോന്നയ്ക്കല്‍
ധീരമായ വ്യക്തിത്വം എന്നത് അറിയേണ്ടതോ അന്വേഷിക്കേണ്ടതോ ആയ ഒരു അന്ധവിശ്വാസമായി മാറിയിരിക്കുന്നു മലയാളസാഹിത്യത്തില്‍. ഇബ്സനെപ്പോലെയോ ബര്‍ത്തലോട്ട് ബ്രഹ്റ്റിനെപ്പോലെയോ ഉള്ള ധീരവ്യക്തിത്വങ്ങളുടെ ഇല്ലായ്മയാണു മലയാളസാഹിത്യം ഇന്നനുഭവിക്കുന്ന ദാരിദ്ര്യമെന്നു ബഹുമാന്യനായ സാനുമാഷ് ചില നാടകലേഖനങ്ങളില്‍ ആശയവര നടത്തുന്നുണ്ട്. എന്തിനു നിരൂപണം, പുസ്തകാഭിപ്രായം, വിമര്‍ശനം എന്നിവപോലും എഴുത്തുകാരനെ കണ്ണടച്ചു വെള്ളപൂശി സത്യസന്ധമായ ഒരു നാണക്കേടിനു വിധേയനാക്കുന്നു. ഇതിനിടയിലാണ് എനിക്കാരുടെയും അച്ചാരപ്പണമാവശ്യമില്ലെന്ന് അര്‍ത്ഥമാക്കുന്ന ശ്രീ. എം.എം. ബഷീറിന്‍റെ ലേഖനം കഴിഞ്ഞ ലക്കത്തില്‍ വെളിപാടുണ്ടാക്കുന്നത്.
വിജയന്‍റെ ഖസാക്കും എം.ടി.യുടെ മഞ്ഞും മലയാളസാഹിത്യത്തിലെ മംഗള്‍യാനും ചന്ദ്രയാനുമായി രോമാഞ്ചവര്‍ഷം നടത്തുമ്പോള്‍ ആത്മാര്‍ത്ഥതയുടെ സൂക്ഷ്മതയാണു രചയിതാവിനും അപ്പസ്തോലന്മാര്‍ക്കും വേണ്ടതെന്നു ശ്രീ. ബഷീര്‍ പ്രകാശപ്രളയത്തില്‍ ഇരുട്ടുകൊണ്ടെഴുതുന്നു. ആരാച്ചാരും ആതിയും മനുഷ്യനൊരാമുഖവുമെല്ലാം ദര്‍ശനം, വിശകലനം, പരിസരപഠനം, ഘടനാസുഖം എന്നിവയില്‍ ഇരുട്ടുകൊണ്ടു വിടവില്‍ മൂടിവയ്ക്കുന്ന പ്രകൃതമാണു വെളിവാക്കുന്നതെന്നും കാലം കണ്ണാടി തുടച്ചു കാണേണ്ടത് ഇമ്മാതിരികളെയാണെന്നുമുള്ള ഉണര്‍വാണു ലേഖന ഫലം. ശ്രീ. ബഷീറിന് ആശംസകള്‍.