ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ
"കഴിവുള്ള ആളുകളെ മതാദ്ധ്യാപകരാകാന്‍ വേണ്ടത്ര കിട്ടുന്നില്ലെന്നു ചില വൈദികര്‍ പറയാറുണ്ട്" (ലക്കം 49 – ലിഡാ ജേക്കബ് പറയുന്നു). ഇതു ശരിയല്ല എന്നാണു തോന്നുന്നത്.
ഇപ്പോള്‍ മുമ്പെങ്ങും ഇല്ലാത്തവിധം ധാരാളം അല്മായര്‍ വിവിധ ദൈവശാസ്ത്ര, ബൈബിള്‍ പഠനകേന്ദ്രങ്ങളില്‍ നിന്നും നന്നായി പഠിച്ചിറങ്ങുന്നുണ്ട് എന്നതു വലിയൊരു ഭാഗ്യമാണു കേരളസഭയ്ക്ക്. പക്ഷേ, ഇവിടെ ഒരു വിഷമസന്ധിയുണ്ട്. തങ്ങള്‍ പഠിച്ചു മനസ്സിലാക്കിയ സംഗതികള്‍ സഭയുടെ ശുശ്രൂഷാരംഗങ്ങളില്‍ പലപ്പോഴും കാണുന്നില്ലല്ലോ എന്നതില്‍ ദുഃഖിക്കുകയും ചിലപ്പോള്‍ ചോദ്യം ചെയ്യുകയും ചെയ്യാറുണ്ട്; അതുവഴി വൈദികരുടെ നീരസം ലഭിക്കുകയും ചെയ്യുന്നു. 'ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പള്ളിയും പട്ടക്കാരുമായി അധികം അടുക്കണ്ട' എന്ന പഴയ കാരണവന്മാരുടെ ഉപദേശം ശിരസ്സാ സ്വീകരിച്ചു 'വിരുദ്ധന്മാരും' സമാധാനിക്കും. പിന്നെയുള്ളവരില്‍ പലരും 'കാര്യസാദ്ധ്യം' എന്ന ഒറ്റ അജണ്ടയില്‍ 'തിരുമുമ്പില്‍ സേവകരായി' മാറുന്നു. കുട്ടികള്‍ക്കു വിശ്വാസം അന്യൂനം പകര്‍ന്നു കൊടുക്കുന്നതിനോ നല്ല റോള്‍മോഡലുകളായി കുട്ടികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനോ അവര്‍ക്കു സാധിക്കുന്നില്ല.