ഒരു സമ്മതം പറച്ചിലിന് ഇത്രയും ആഘോഷിക്കാനുണ്ടോ?

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

പറയുന്നത്, മനഃസമ്മതം, ഒത്തു കല്യാണം, അച്ചാര കല്യാണം, പിന്നെ ബിഡ്രോത്തല്‍ എന്നൊക്കെ പറയുന്ന, കല്യാണത്തിനു പെണ്ണും ചെറുക്കനും പള്ളിയില്‍ വച്ചു സമ്മതം പറയുന്ന ചടങ്ങിനെക്കുറിച്ചു തന്നെ.

ഈ ചടങ്ങ് ഒരു കൂദാശയോ തിരുക്കര്‍മ്മമോ ഒന്നുമല്ല. പണ്ട് സമ്മതമാണോ എന്നു മാത്രം ചോദിച്ചു വിടുന്ന വളരെ എളിയ ചടങ്ങായിരുന്ന ഒരു കാര്യം ചില രൂപതകള്‍ ഇന്നു മഹാ സംഭവമാക്കി മാറ്റിയിരിക്കുന്നു. മനഃസമ്മതത്തിന്‍റെ പള്ളിച്ചടങ്ങുകളില്‍ സുവിശേഷ പാരായണം, പ്രസംഗം, മറ്റ് അനുബന്ധ പ്രാര്‍ത്ഥനകള്‍, വൈദിക ബാഹുല്യം എല്ലാം ചേര്‍ത്ത്, കല്യാണചടങ്ങിനേക്കാള്‍ മനഃസമ്മതം പറച്ചിലിനെ പള്ളി തന്നെ വലുതാക്കിയിരിക്കുന്നു. സ്വീകരണ ഹാളിലെ ഇവന്‍റുകാരുടെ ചോദ്യോത്തര മേളയും വാനനിരീക്ഷണ ഫോട്ടോഗ്രാഫിയും കൂടെ വന്നതോടെ ചടങ്ങ് ബഹുലക്ഷങ്ങള്‍ മുടക്കുന്ന, മണിക്കൂറുകള്‍ നീളുന്ന മാമാങ്കമായിരിക്കുന്നു.

നട്ടുച്ചനേരത്ത് ഇച്ചിരി ഭക്ഷണത്തിനായി പാത്രം നീട്ടി മാന്യന്മാര്‍ വരി നില്ക്കുകയാണ്.

ഇതിനൊരു വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ മനഃസമ്മത ചടങ്ങ് പഴയതുപോലെ ചെറുതാക്കണം. പകരം കല്യാണം ഇരു വിഭാഗവും സംയുക്തമായോ, വിവാഹത്തിന്‍റെ പള്ളി ചടങ്ങുകള്‍ക്കു ശേഷം വെവ്വേറെ സ്വീകരണ മേളകള്‍ ഏര്‍പ്പാടാക്കി കൊണ്ട് നടത്തുകയോ ആവാം. ഈ വ്യത്യാസം അടിയന്തിരമായി നടപ്പാക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org