ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല
ക്രൈസ്തവസഭകള്‍ വിരുന്നിനു വലിയ പ്രാധാന്യമാണു നല്കുന്നത്. വി. കുര്‍ബാന തന്നെ ഒരു വിരുന്നിന്‍റെ ആവര്‍ത്തനമാണ്. എന്നാല്‍ കൂദാശകളോടനുബന്ധിച്ചും മറ്റും നാം നടത്തുന്ന വിരുന്നുകള്‍ അതിന്‍റെ അന്തഃസത്തയ്ക്കു നിരക്കുന്നതാണോ എന്നു വിലയിരുത്തണം. വിവാഹംപോലുള്ള കൂദാശകളില്‍ വൈദികരുടെ എണ്ണം കൂടുതലാണെങ്കില്‍, പള്ളിയിലെ ചടങ്ങുകള്‍ക്കു കൂടുതല്‍ സമയം വേണ്ടിവരും. വൈദികമേലദ്ധ്യക്ഷന്മാരുണ്ടെങ്കില്‍ പറയുകയും വേണ്ട. വിരുന്നു നടത്തുന്നവരുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ചുള്ള ഗായകസംഘത്തെയായിരിക്കും കൊണ്ടുവരിക. സാക്ഷാല്‍ 'ഗന്ധര്‍വഗായ' കരെക്കൊണ്ടാണു പാടിക്കുന്നതെങ്കിലും 'വിശപ്പ്' കത്തിക്കാളുമ്പോള്‍ കുചേല-കുബേര ഭേദമില്ലാതെ ആരുംതന്നെ അതു ശ്രദ്ധിക്കില്ല.
പള്ളിയിലെ പ്രാര്‍ത്ഥനയും മറ്റും കഴിയുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരിക്കും. അതിനു മുന്നേതന്നെ കുറേപ്പേര്‍ ഭക്ഷണശാലയിലേക്കു 'പാഞ്ഞിരിക്കും.' ആദ്യപന്തിയില്‍ ഇരിക്കാന്‍ പറ്റിയില്ലെങ്കില്‍ രണ്ടാമത്തേതിനെങ്കിലും ഇരിക്കണമെന്നു കരുതി ഉന്തും തള്ളുമാകും. അവിടെ പരാജയപ്പെടുന്നവരില്‍ ചിലര്‍ ഒട്ടിയ വയറുമായി തിരികെ പോകും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ രണ്ടു മണിക്കു മുമ്പെങ്കിലും അവസാനത്തെ ആള്‍ക്കും ഭക്ഷണം കൊടുത്തിരിക്കണമെന്ന കരുതലോടെ മറ്റു ചടങ്ങുകള്‍ ക്രമീകരിക്കണം.