കാശ്മീരില്‍ കശാപ്പ് ചെയ്യപ്പെട്ടതു കൊലപാതകരാഷ്ട്രീയം

സി.വി. ജോസഫ്, അങ്കമാലി

സത്യദീപം 2019 ആഗസ്റ്റ് 28-ന് പ്രസിദ്ധീകരിച്ച ലക്കത്തില്‍ ഫാ. സുരേഷ് മാത്യുവിന്‍റെയും ഫാ. റോയ് മാത്യുവിന്‍റെയും "കാശ്മീരില്‍ കശാപ്പ് ചെയ്യപ്പെട്ടതു ഭരണഘടന" എന്ന ലേഖനം അനവസരത്തിലുള്ളതും തെറ്റിദ്ധാരണ ഉളവാക്കുന്നതുമാണ്. ഭാരതത്തിലെ രാഷ്ട്രീയ പാര്‍ട്ടികളോ മതസംഘടനകളോ പ്രകടിപ്പിക്കാത്ത രോഷമാണു ലേഖനത്തില്‍. ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി വളരെ മുമ്പേ നടപ്പാക്കേണ്ടിയിരുന്നു എന്നതാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നയതന്ത്രജ്ഞരും എംപിമാരും അഭിപ്രായപ്പെട്ടത്.

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ എല്ലാക്കാലത്തും നടത്തുന്ന നുഴഞ്ഞുകയറ്റവും കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും നമ്മള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഭീകരവാദത്തിന്‍റെയും കൊലപാതകത്തിന്‍റെയും വേരുകള്‍ അങ്ങു വടക്കുനിന്ന് ഇങ്ങു തെക്കു കൊച്ചുകേരളത്തില്‍വരെ എത്തിനില്ക്കുന്നതു കാണാതെ പോകരുത്. ഭാരത സര്‍ക്കാരിന്‍റെ നടപടിയെ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ പ്രമേയത്തെ യു.എന്‍. അസംബ്ലിയില്‍ അനുകൂലിച്ചില്ല. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പഠിച്ചു വളരെ കരുതലോടെ അതിര്‍ത്തി സംസ്ഥാനത്തെ ക്രമസമാധാനം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുകയാണ്.

പ്രത്യേക സംസ്ഥാന പദവി (370-ാം വകുപ്പ്) നാളിതുവരെ ജമ്മുകാശ്മീരില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്തു ഭാരതത്തിന്‍റെ അഖണ്ഡതയ്ക്കു തന്നെ വെല്ലുവിളിയായി തുടരുകയായിരുന്നു. അതിനാണു സര്‍ക്കാര്‍ കടിഞ്ഞാണിട്ടത്; ഭരണഘടന കശാപ്പു ചെയ്യുകയല്ല ചെയ്തത്. അതിനാലാണു ദേവാലയങ്ങളില്‍ വരുന്നവരുടെ എണ്ണത്തില്‍ കുറവ് (200 ആളുകള്‍ പള്ളിയില്‍ വന്നിരുന്നു; 50 ആയി കുറഞ്ഞു എന്നാണു ലേഖനത്തില്‍). ഈ ഘട്ടത്തില്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും വിശാല താത്പര്യത്തിനുംവേണ്ടിയുള്ള നടപടിയെ സങ്കുചിതമായി ചിന്തിച്ച് കുറ്റപ്പെടുത്തുകയല്ല വേണ്ടത്; മറിച്ചു പിന്താങ്ങുകയാണു വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org