ഐക്യം അകലെയാണ്

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ജനുവരി 23-ലെ സത്യദീപത്തില്‍ ക്രൈസ്തവൈക്യ ശ്രമങ്ങള്‍ പ്രായോഗികമാകണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ എഡി്റ്റോറിയലില്‍ പങ്കുവച്ച ചിന്തകള്‍ എല്ലാ സഭകളും എല്ലാ വിശ്വാസികളും ഗൗരവപൂര്‍വം വിചിന്തനം നടത്തുകയും വിട്ടു വീഴ്ചകള്‍ക്കും തിരുത്തലുകള്‍ക്കും വിനയത്തോടും വിവേകത്തോടും സ്നേഹത്തോടുംകൂടെ വിധേയരാവുകയും വേണം. എല്ലാ ഭിന്നിപ്പുകളുടെയും മൂലകാരണം ചെന്നുനില്ക്കുന്നത് അധികാരത്തിലും അഹങ്കാരത്തിലും സമ്പത്തിലുമാണെന്നതു പകല്‍ പോലെ വ്യക്തമാണ്. ആദിമസഭയുടെ കൂട്ടായ്മയുടെ മഹനീയ മാതൃകയില്‍ നിന്നും വ്യതിചലിച്ചു തമ്മിലടിക്കുകയും കോടതി കയറ്റുകയും കുരിശുകള്‍ തീര്‍ക്കുകയും ചെയ്യുന്നവരുടെ കൂട്ടമായി സഭകള്‍ മുഖം വികൃതമാക്കി എതിര്‍സാക്ഷ്യം നല്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്.

ഇന്നു സഭകള്‍ തമ്മിലും വിശ്വാസികള്‍ തമ്മിലും സമ്പത്തിന്‍റെ പേരിലുള്ള അന്തരം അന്തമില്ലാത്തവിധം വര്‍ദ്ധിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്കില്ലാത്ത മേന്മകള്‍ പലതും തങ്ങള്‍ക്കുണ്ടെന്നു പലരും അന്ധമായി നടിക്കുന്നു. സമന്മാരോടും സഹോദരന്മാരോടുമെന്ന മനോഭാവത്തില്‍ പലര്‍ക്കും പെരുമാറാന്‍ കഴിയുന്നില്ല. പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും പേരിലുള്ള അര്‍ത്ഥശൂന്യമായ അവകാശവാദങ്ങള്‍ ഐക്യത്തിന്‍റെ പാതയില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കുന്നതു നാം പലപ്പോഴും തിരിച്ചറിയുന്നില്ല.

ദൈവത്തിന്‍റെ കല്പനകള്‍ ഉപേക്ഷിച്ചു മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്ന പ്രവണത നാം അവസാനിപ്പിക്കണം. ദൈവത്തെ സ്നേഹിക്കുക, പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ വിശ്വാസികള്‍ക്ക് ആരോടും ഒരു കടപ്പാടുണ്ടാകേണ്ടതില്ല. ബലിയല്ല കരുണയാണു ഞാന്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതെന്ന ക്രിസ്തു വചനം നാം ഒരിക്കലും വിസ്മരിക്കരുത്. സഹോദരരുമായി രമ്യതയില്‍ ആകാന്‍ കഴിയാത്തവര്‍ക്കു ദേവാലയത്തെകൊണ്ടും ബലിയര്‍പ്പണംകൊണ്ടും ദൈവികസ്വീകാര്യത കൈവരിക്കാന്‍ കഴിയില്ലെന്ന ബാലപാഠം സഭകള്‍ മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org