എഡിറ്റോറിയല്‍ അസ്സലായി

Published on

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

കലുഷിതമായ സഭാന്തരീക്ഷത്തില്‍ സുവിശേഷത്തിന്‍റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി അഗ്നിശുദ്ധി വരുത്താനും സത്യവും വിശുദ്ധവും സമാധാനപരവും വിവേകപൂര്‍ണവുമായ തീരുമാനങ്ങള്‍ സിനഡില്‍ കൂട്ടായി കൈക്കൊള്ളുന്നതിനും അങ്ങേയറ്റം സഹായകരവും പ്രചോദനപരവുമായ വിചിന്തനങ്ങള്‍കൊണ്ടു സമൃദ്ധവുമായ ആഗസ്റ്റ് 28-ലെ എഡിറ്റോറിയല്‍ നിറമനസ്സോടും നിര്‍വൃതിയോടുംകൂടിയാണു വായിച്ചത്. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ പലവട്ടം കേട്ടിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു.

ലൂക്ക് പൂത്തൃക്കയിലച്ചന്‍ ക്രിസ്തുവചനത്തേക്കാള്‍ വടക്കേന്ത്യയില്‍ നിന്നു വന്ന മെത്രാന്‍ പറയുന്നതു കേട്ടു കുര്‍ബാനയിലെ വൈരുദ്ധ്യവും കുരിശിന്‍റെ ആകൃതി മാറ്റങ്ങളുമാണു സഭയില്‍ അനൈക്യത്തിനും സകലമാന പ്രശ്നങ്ങള്‍ക്കും മൂലകാരണമെന്നു ഗുണദോഷിക്കുന്നതും വിധിതീര്‍പ്പു കല്പിക്കുന്നതും യാഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഇടപാടുകളില്‍നിന്നും ജനശ്രദ്ധയും മാധ്യമശ്രദ്ധയും വഴിതിരിച്ചുവിടാനുള്ള അടവും അതിബുദ്ധിയുമാണെന്നു വിശ്വാസികള്‍ തിരിച്ചറിയണം. ബലിയല്ല കരുണയാണു ഞാന്‍ നിങ്ങളില്‍ നിന്നാഗ്രഹിക്കുന്നതെന്ന ക്രിസ്തുവചനവും ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തുകൊടുത്തപ്പോഴൊക്കെ എനിക്കുതന്നെയാണു ചെയ്തതെന്ന വചനവും വല്ലപ്പോഴുമൊക്കെ മനസ്സിരുത്തി വായിക്കുകയും ധ്യാനിക്കുകയും ചെയ്താല്‍ മദര്‍ തെരേസയെപ്പോലെ ശുശ്രൂഷ ചെയ്തു വിശുദ്ധനാവുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യാം.

സഭയുടെ ഭാവി ദൈവ കരങ്ങളില്‍ സുരക്ഷിതമാണെന്ന പ്രത്യാശ പുലര്‍ത്തുകയും സഭയുടെ ദുഃസ്ഥിതിയില്‍ കരയുകയും ആകുലപ്പെടുകയും ചെയ്യുന്ന സമര്‍പ്പിതര്‍ക്കു സമാശ്വാസത്തിന്‍റെ സുവിശേഷവചനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്ത ജെയിംസ് ഐസക് കുടമാളൂരിന്‍റെ കത്തിലെ ഉള്ളടക്കവും ഏറെ ശ്രദ്ധാര്‍ഹമായിരുന്നു. അഭിന്ദനങ്ങള്‍, അനുമോദനങ്ങള്‍.

logo
Sathyadeepam Online
www.sathyadeepam.org