ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തൃശൂര്‍
വാ. മറിയം ത്രേസ്യാ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട് 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും ഒരു ടെലിവിഷന്‍ വാര്‍ത്താചാനല്‍ വിശുദ്ധ പദവിക്കു കാരണമായി വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതരോഗശാന്തിയെ ഇകഴ്ത്തി ഒരു നര്‍മപരിപാടി അവതരിപ്പിച്ചതു തികച്ചും അസ്ഥാനത്തും അനുചിതവുമായി. രോഗശാന്തി ലഭിച്ചിട്ടുണ്ടെങ്കില്‍ അതു ചികിത്സകൊണ്ടു മാത്രമായിരിക്കണമെന്നും അത്ഭുതരോഗശാന്തിയായി അവതരിപ്പിച്ച ഡോക്ടര്‍ക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന നടപടിയെടുക്കണമെന്നും വരെ പറയാന്‍ ചാനല്‍ നടത്തിപ്പുകാര്‍ നടത്തിയ ശ്രമം മലര്‍ന്നുകിടന്നു തുപ്പുന്നവനു ലഭിക്കുന്ന തിരിച്ചടി മാത്രമായിരിക്കുമെന്ന് ഒരു പക്ഷവും പിടിക്കാത്തവര്‍ക്ക് എളുപ്പം മനസ്സിലാകും. മനുഷ്യബുദ്ധിയുടെ വിജ്ഞാനത്തിന്‍റെ പരിധിയും പരിമിതിയും അറിയാത്തവര്‍ക്ക് അല്പജ്ഞാനത്തിന്‍റെ പിന്‍ബലത്തില്‍ തട്ടിവിടാവുന്നതാണോ ഇത്തരം വില കുറഞ്ഞ നര്‍മബോധം? അനേകലക്ഷങ്ങള്‍ ആദരിക്കുന്ന ഒരു വിശുദ്ധയെക്കുറിച്ചാണ്, ആത്മീയസ്ഥാനലബ്ധി ലഭിച്ചതിന്‍റെ പിറ്റേന്നാള്‍തന്നെ ക്രൂരമായ പരിഹാസം കലര്‍ത്തിയ നര്‍മപംക്തി അവതരിപ്പിച്ചത് എന്ന വസ്തുത അറിവില്ലായ്മയുടെയും അഹങ്കാരത്തിന്‍റെയും സംയുക്തം എന്നു മാത്രമേ വിലയിരുത്താനാകൂ.
വൈദ്യശാസ്ത്രത്തില്‍ത്തന്നെ എത്രയോ രോഗശാന്തികള്‍ മരുന്നിന്നപ്പുറം ഡോക്ടര്‍മാര്‍ക്കു നിര്‍വചിക്കാന്‍പോലും കഴിയാത്തവിധം സംഭവിക്കുന്നത് വിനയമുള്ള ഡോക്ടര്‍ അംഗീകരിക്കും. അപ്പോള്‍ വിശ്വാസികള്‍ അതു ദൈവകൃപയെന്നു കരുതുമ്പോള്‍, ചിലര്‍ "ഭാഗ്യം" എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. അതു ഭരണഘടന നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പ്രയോഗം.
വിമര്‍ശനം പൊതുനന്മയ്ക്ക് ഉപകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വീകാര്യംതന്നെ. ഉണങ്ങാത്ത വൃണങ്ങള്‍ സൃഷ്ടിക്കുന്ന പരിഹാസച്ചുവയുള്ള പരാമര്‍ശങ്ങള്‍ ഏതു തലത്തിലായാലും ഒഴിവാക്കപ്പെടണം. ഓരോരുത്തരുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്‍റെ ലക്ഷ്മണരേഖ കണ്ടില്ലെന്നു നടിക്കരുത്