ഫാ. ഡേവീസ് കാച്ചപ്പിള്ളി
യേശുക്രിസ്തുവുമായി ശക്തമായ വ്യക്തിബന്ധം വളര്‍ത്താന്‍ വൈദികര്‍ ശ്രമിക്കണമെന്ന മാര്‍പാപ്പയുടെ ആഹ്വാനം (സത്യദീപം, ഡിസംബര്‍ 18) എല്ലാ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതും പരിഗണിക്കേണ്ടതുമാണ്. ക്രിസ്തുവുമായി ശക്തമായ വ്യക്തിബന്ധം വളര്‍ത്താനും നിലനിര്‍ത്താനുമുള്ള അടിസ്ഥാനമാര്‍ഗം "നിരന്തരമായ പ്രാര്‍ത്ഥനാജീവിത ശൈലി" വളര്‍ത്തുകയാണെന്നു കത്തോലിക്കാസഭയുടെ 1992-ലെ മതബോധനഗ്രന്ഥം 2742-45 നമ്പറുകളില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ബഹുഭൂരിഭാഗം വൈദികരും സെമിനാരിക്കാരും ഈ പ്രബോധനം അഭ്യസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. കാരണം അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നോളം വിജ്ഞാപനങ്ങളൊന്നും കണ്ടിട്ടില്ല. സമയനിഷ്ഠമായ ഏതാനും പ്രാര്‍ത്ഥനകളിലൂടെയോ ആചാരാനുഷ്ഠാനങ്ങളിലൂടെ ഇത്തരമൊരു വ്യക്തിബന്ധം വളര്‍ത്താനാകില്ലെന്നും നിരന്തരമായ പ്രാര്‍ത്ഥനാജീവിതത്തിലൂടെ മാത്രമേ ഇത്രയും സ്ഥായിയായ വ്യക്തിബന്ധം വളര്‍ത്താനാകൂ എന്നും മതബോധനഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു മാര്‍പാപ്പയുടെ ആഹ്വാനം പരിഗണിച്ച് ഈ പ്രബോധനം പഠിക്കാനും അഭ്യസിക്കാനുമുള്ള സത്വരനടപടികള്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്നുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.