ജോസ് കരിക്കംപള്ളില്‍, ആലുവ
സത്യദീപം ലക്കം 29-ലെ അഭിമുഖത്തിലെ സി. സുമ സെബാസ്റ്റ്യന്‍ എസ്.ഡി.യുടെ ഉത്തരങ്ങള്‍ ലോകാവസാനം വരെ ഓര്‍ത്തിരിക്കേണ്ടവയാണ്. സാമൂഹ്യപ്രവര്‍ത്തനം, വചനപ്രഘോഷണം എന്നീ രംഗങ്ങളിലും ഒപ്പം അഗതികളുടെ ചേരികളിലും ഒരുപോലെ പ്രവര്‍ത്തിക്കുക എന്നതു വളരെ മനഃസാന്നിദ്ധ്യവും ദൈവവിശ്വാസവുമുണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. ദരിദ്രനായി ജനിച്ച്, ദരിദ്രനായി ജീവിച്ച്, ദരിദ്രരോടൊപ്പം നിന്നതിന്‍റെ പേരില്‍ മരണം വരിക്കേണ്ടിവന്ന ക്രിസ്തു വാണു തന്‍റെ പ്രചോദനം എന്ന സിസ്റ്ററിന്‍റെ പ്രസ്താവന ഹൃദയത്തിനുള്ളില്‍ നിന്നു വരുന്നതാണ്.
സിസ്റ്ററിന്‍റെ ജീവിതരീതി വായിച്ചപ്പോള്‍ എനിക്കു തോന്നിയതു ജീവിക്കുന്ന ഒരു വിശുദ്ധയുടെ പ്രതിരൂപമാണ്. പ്രത്യേകിച്ചും ജീവിതത്തിലെ ഏറ്റവും വലിയ ആയുധം, പഠിച്ച നിയമമല്ല, മറിച്ചു ദൈവത്തിന്‍റെ വചനമാണ് എന്ന എളിമയുടെ പ്രഖ്യാപനമാണ്.
നിത്യവ്രതമെടുത്തു സന്ന്യാസത്തിലേക്കു പ്രവേശിക്കുമ്പോള്‍ അതൊരുതരം മരണമാണ്. അതിനുശേഷം അവകാശങ്ങളെക്കുറിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല. എന്തു ലഭിക്കുന്നോ അതു ദാനമായി സ്വീകരിക്കുകയാണു വേണ്ടത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഭ്രൂണഹത്യ അനുവദനീയമായ ഒരു സാഹചര്യത്തിലും സ്വന്തം അമ്മ കാണിച്ച ധൈര്യത്തിന്‍റെ ഉത്തരമാണു സിസ്റ്ററിന്‍റെ ജീവിതം എന്നാണു സിസ്റ്റര്‍ പറയുന്നത്. ഇങ്ങനെയുള്ള ഒരു വിശുദ്ധ ജനനവും ജീവിതവും കത്തോലിക്കാസഭയ്ക്കും സന്ന്യസ്തജീവിതം നയിക്കുന്ന എല്ലാവര്‍ക്കും ഒരു മാതൃകയാകാന്‍വേണ്ടി സിസ്റ്റര്‍ സുമയ്ക്കുവേണ്ടി നിരന്തരമായി നമുക്കു പ്രാര്‍ത്ഥിക്കാം.