ജോസ്മോന്‍, ആലുവ
"ദൈവവിളി ചര്‍ച്ചകളുമായി കെസിബിസി" എന്ന തലക്കെട്ടില്‍ 9.6.2018 ശനിയാഴ്ച മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ സീറോ-മലബാര്‍സഭ മുന്‍ വക്താവിന്‍റെ അഭിപ്രായത്തോടു യോജിക്കാന്‍ കഴിയുന്നില്ല.
"അഭയകേസും ഞാറയ്ക്കല്‍കേസും കന്യാസ്ത്രീകളുടെ ദൈവവിളിയുടെ വേരറുത്ത സംഭവങ്ങളാണ്" എന്നാണ് അച്ചന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതേപോലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ സഭാചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, അക്കാലത്തൊന്നും ദൈവവിളി ഇത്രയും കുറഞ്ഞിരുന്നില്ല. മാത്രമല്ല അച്ചന്‍ പ്രതിപാദിച്ച ഞാറയ്ക്കല്‍ ഇടവകയില്‍ നിന്നു രണ്ടു പെണ്‍കുട്ടികള്‍ ഈ വര്‍ഷം മഠത്തില്‍ ചേര്‍ന്നിട്ടുണ്ട്.
കേരളസഭയില്‍ വൈദികരും സിസ്റ്റേഴ്സും നടത്തുന്ന ചില വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ടൂര്‍ പാക്കേജ്, വിവാഹ ബ്യൂറോ, ജിംനേഷ്യം, പാല്‍, ഫര്‍ണീച്ചര്‍ കച്ചവടങ്ങള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വിവിധ തരം നൊവേനകള്‍ എന്നിവ ലാഭകരമാക്കാനും ഇമേജ് വര്‍ദ്ധിപ്പിക്കാനും (100 ശതമാനം വിജയം) വേണ്ടിയുള്ള നെട്ടോട്ടവും കണ്ടാല്‍ കര്‍ത്താവീശോമിശിഹാ ഇവരെ അഭിഷേകം ചെയ്തത് ഇതിനുവേണ്ടിയായിരുന്നോ എന്നു തോന്നിപ്പോകും.
ചില സഭാശുശ്രൂഷകള്‍ ആരംഭിക്കുവാനും സമൂഹത്തിനു പരിചയപ്പെടുത്തുവാനും ഒരുകാലത്തു ദൈവം നമ്മെ നന്നായി ഉപയോഗിച്ചു. നാം അതു ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഇന്നും നമ്മള്‍ അതില്‍ത്തന്നെ കടിച്ചുതൂങ്ങി കിടക്കുകയാണ്. അവിടെയാണു നമുക്കു തെറ്റു പറ്റിയത്. ദൈവസ്വരം കേട്ടു പുതിയ മേഖലകളിലേക്കു തിരിയണം. ദൈവതിരുമനസ്സു നടക്കണം. വി. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലും കപ്പൂച്ചിന്‍സഭയിലും ആവശ്യത്തിനു കുട്ടികള്‍ ചേരുന്നുണ്ടല്ലോ…?